കൊല്ലം : ഇരവിപുരത്ത് ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും സഹോദരി ഭർത്താവും അറസ്റ്റിൽ. മുണ്ടയ്ക്കൽ സ്വദേശിനി ഐശ്വര്യ (28), ചാല സ്വദേശി സൻജിത് എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലെ മധുരയിൽ നിന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഐശ്വര്യ സൻജിത്തിനൊപ്പം നാടുവിട്ടത്. വിഷ്ണത്തുകാവിലുള്ള ഭർത്താവിന്റെ ബന്ധു വീട്ടിൽ എത്തിയ ഐശ്വര്യ അവിടെ നിന്നും സൻജിത്തിനൊപ്പം മുങ്ങുകയായിരുന്നു. ഐശ്വര്യയെ കാണാതായതോടെ ഭർത്താവ് ഇരവിപുരം പോലീസിലും ബന്ധുക്കൾ കൊല്ലം പോലീസിലും പരാതി നൽകി. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പോലീസ് കസ്റ്റഡിയിലായത്.
തീവണ്ടിയിലാണ് ഇരുവരും മധുരയിലേക്ക് കടന്നത്. പേരുമാറ്റിയായിരുന്നു ഇവർ ടിക്കറ്റ് റിസർവ്വ് ചെയ്തിരുന്നത്. ഈ വിവരം റെയിൽ വേ പോലീസ് ഇരവിപുരം പോലീസിനെ അറിയിച്ചിരുന്നു. ഇതോടെയാണ് ഇരുവരും മധുരയിൽ ഉണ്ടെന്ന് വ്യക്തമായത്. സൈബർസെല്ലിന്റെ സഹായത്തോടെയായിരുന്നു ഇരുവർക്കുമായുള്ള അന്വേഷണം.
സൻജിത് രണ്ട് കുട്ടികളുടെ അച്ഛനും, ഐശ്വര്യ ഒരു കുട്ടിയുടെ അമ്മയുമാണ്. കുട്ടികളെ ഉപേക്ഷിച്ച് കടന്നു കളഞ്ഞതിനാണ് ഇരുവർക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്.