ഡൽഹി: കൊവിഡ് -19 രോഗികളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ബ്ലാക്ക് ഫംഗസൊരു പുതിയ രോഗമല്ലെന്നും , മുമ്പൊരിക്കലും അത് പകർച്ചവ്യാധി അനുപാതത്തിൽ ഉണ്ടായിട്ടില്ലെന്നും എയിംസിലെ ന്യൂറോ സർജറി പ്രൊഫസർ ഡോ. പി ശരത് ചന്ദ്ര . എന്നാൽ, ഇപ്പോൾ അതൊരു പകർച്ചവ്യാധി പോലെ കാണപ്പെടുന്നതിനുള്ള യഥാർഥ കാരണം എന്താണെന്ന് തങ്ങൾക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അണുബാധയ്ക്കുള്ള കാരണങ്ങൾ വിശദീകരിച്ച അദ്ദേഹം ഒരേ മാസ്ക് രണ്ട് – മൂന്ന് ആഴ്ച്ചകൾ തുടർച്ചയായി ഉപയോഗിക്കുന്നത് ഫംഗസ് വികസിക്കുന്നതിനുള്ള കാരണമായി മാറിയേക്കാമെന്നും, അതോടൊപ്പം സിലിണ്ടറിൽ നിന്ന് നേരിട്ട് രോഗികൾക്ക് കോൾഡ് ഓക്സിജൻ നൽകുന്നത് വളരെ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികൾക്ക് ബ്ലാക്ക് ഫംഗസ് കുറക്കുന്നതിനായി ആൻറി ഫംഗസ് മരുന്നായ പോസകോണസോൾ നൽകാമെന്നും അദ്ദേഹം നിർദേശിച്ചു.
നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് ഈ രോഗബാധ പൊതുവില്‍ അപകടകാരിയായി മാറുന്നത് അതിനാൽ തന്നെ പ്രമേഹമുള്ളവര്‍ കൂടുതലായി ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പ്.