റഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി;
മോസ്‌കോ: കിഴക്കൻ റഷ്യയിൽ 28 യാത്രക്കാരുമായി കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. വിമാനം തകർന്നു വീണതായി അധികൃതർ അറിയിച്ചു. വിമാനത്തിൽ ഉണ്ടായിരുന്ന കുട്ടികളടക്കമുള്ള 22 യാത്രക്കാരും ആറ് ജീവനക്കാരും മരിച്ചു. റഷ്യയുടെ കിഴക്കേ അറ്റത്ത് തകർന്നുവീണതായാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പെട്രോപാവ്‌ലോവ്‌സ്‌ക-കാംചട്‌സ്‌കിയിൽ നിന്ന് പലാനയിലേക്ക് പറന്ന ആന്റനോവ് എഎൻ 26 ഇരട്ട എൻജിൻ വിമാനമാണ് ലാൻഡിങ്ങിന് മുൻപ് കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അപകടകാരണം വ്യക്തമല്ല. ലാൻഡിങ്ങിന് തയ്യാറെടുക്കുന്നത് മുൻപ് വിമാനവുമായുള്ള ബന്ധം തടസ്സപ്പെട്ടിരുന്നു.
വിമാനം തകർന്ന് വീണ പ്രദേശം കണ്ടെത്തിയതായി റഷ്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയവും അറിയിച്ചു. പലാന മേയർ ഒൽഗ മോഖിറെവയും വിമാനത്തിൽ ഉണ്ടായിരുന്നു. റഷ്യൻ സമയം ഉച്ചയോടെയാണ് വിമാനം കാണാതായത്. പ്രദേശത്ത് കാലാവസ്ഥ മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നുവെന്നും അധികൃതർ അറിയിച്ചു.