ബംഗ്ലാദേശിലെ ഫാക്ടറിയിൽ തീപിടുത്തം; 52 മരണം
ധാക്ക: ബംഗ്ലാദേശിലെ നിർമ്മാണ ശാലയിലുണ്ടായ തീപിടുത്തതിൽ 52 പേർ വെന്തു മരിച്ചതായി റിപ്പോർട്ട്. ആറു നിലയുള്ള നിർമ്മാണശാലയിലാണ് തീപിടുത്തം ഉണ്ടായത്. നാരായൺഗഞ്ച് ജില്ലയിലെ രൂപ്ഗഞ്ച് മേഖലയിലെ ഷെഹ്‌സാൻ ജ്യൂസ് നിർമ്മാണ ശാലയി ലാണ് തീപിടുത്തം നടന്നത്. ആറു നിലകളുള്ള നിർമ്മാണ ശാല പൂർണ്ണമായും അഗ്നിക്കിരയായി.
കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഉണ്ടായ അഗ്നിബാധ മുകളിലെ നിലകളിലേക്ക് പടരുകയായിരുന്നു. താഴേയ്ക്ക് ഇറങ്ങാൻ നിവൃത്തിയില്ലാതെയാണ് പലരും അപകടത്തിൽപ്പെട്ടത്. നിരവധി രാസവസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും ഉണ്ടായിരുന്ന നിർമ്മാണശാലയിൽ തീ അതിവേഗമാണ് പടർന്നത്. നിരവധി പേർ നിർമ്മാണ ശാലയുടെ മുകളിലെ നിലകളിൽ നിന്നും താഴേയ്ക്ക് ചാടി രക്ഷപെട്ടതായും വീഴ്ചയിൽ പലർക്കും ഗുരുതരമായ പരിക്കുകൾ പറ്റിയതായും മാദ്ധ്യമങ്ങൾ പറയുന്നു.
44 പേരെ കാണാനില്ലെന്ന പരാതിയിൽ എല്ലാവരും അഗ്നിബാധയിൽ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയിട്ടില്ലെന്നാണ് അഗ്നിശമന സേനാ വിഭാഗം അറിയിക്കുന്നത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ ഉന്നത തല സമിതിയെ ധാക്ക ജില്ലാ ഭരണകൂടം നിയോഗിച്ചു.