ഭൂകമ്പമുണ്ടായാലും തകരാത്ത രാമപ്പ ക്ഷേത്രം ലോക പൈതൃക പട്ടികയിൽ
ന്യൂഡൽഹി : തെലങ്കാനയുടെ അഭിമാനമായ രാമപ്പ ക്ഷേത്രം ലോക പൈതൃക പട്ടികയിലേക്ക് . ലോക പൈതൃക സമിതിയുടെ ഓൺലൈൻ മീറ്റിംഗിൽ 17 രാജ്യങ്ങൾ രാമപ്പ ക്ഷേത്രത്തെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെ അനുകൂലിച്ചു .
മാനവരാശിയുടെ പുരോഗതിയ്‌ക്ക് മഹത്തായ സംഭാവനകൾ നൽകിയതും , ഭാവിയിൽ സംരക്ഷിക്കപ്പെടേണ്ടതുമായ ചരിത്ര , സാംസ്ക്കാരിക കേന്ദ്രങ്ങളാണ് ലോകപൈതൃകപട്ടികയിൽ ഇടം നേടുന്നത് . ലോക പൈതൃക പട്ടികയിൽ രാമപ്പ ക്ഷേത്രം ഉൾപ്പെടുത്തുന്നതിനായി ഇന്ത്യ നയതന്ത്ര ഇടപെടലുകളും നടത്തിയിരുന്നു .
എത്യോപ്യ, ഒമാൻ, ബ്രസീൽ, ഈജിപ്ത്, സ്പെയിൻ, തായ്ലൻഡ്, ഹംഗറി, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, എത്യോപ്യ എന്നീ രാജ്യങ്ങൾ ഇന്ത്യയെ പിന്തുണച്ചപ്പോൾ നോർവേയാണ് എതിർപ്പ് ഉന്നയിച്ചത് .
വാറങ്കലില്‍ നിന്ന് 77 കിലോമീറ്റര്‍ അകലെ പാലംപേട്ട് ഗ്രാമത്തിലാണ് രാമപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . കാകതിയ രാജാവായിരുന്ന ഗണപതി ദേവയുടെ കാലത്തായിരുന്നു രാമപ്പ ക്ഷേത്രം നിര്‍മ്മിച്ചത്. ക്ഷേത്രത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം 1213 ല്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി . ശിവനാണ് ഇവിടെ പ്രതിഷ്ഠ . രാമപ്പ എന്നത് ക്ഷേത്രം നിർമ്മിച്ച ശിൽപിയുടെ പേരാണ്. അദ്ദേഹത്തിന്റെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.
ഭൂമികുലുക്കം ഉണ്ടായാൽ പോലും ക്ഷേത്രം തകരാതിരിക്കാനായി സാൻഡ് ബോക്‌സ് ടെക്നോളജിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഫൗണ്ടേഷൻ കുഴികളിൽ പ്രത്യേകതരത്തിലുള്ള മണൽ നിറച്ചതിലൂടെ ഭൂമികുലുക്ക സമയങ്ങളിൽ ഈ മണൽ കുഷ്യൻ പോലെ പ്രവർത്തിക്കുകയും ക്ഷേത്രം തകരുന്നത് തടയുകയും ചെയ്യുന്നു.