5 ലക്ഷം ഡോസ് വാക്സിൻ ഇന്ന് എത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരമായി ഇന്ന് രാത്രിയോടെ അഞ്ച് ലക്ഷം ഡോസ് വാക്‌സിന്‍ എത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. അതേസമയം രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. കോവിഡ് വാക്‌സിനേഷനില്‍ ഇതാദ്യമായാണ് ഇത്രയധികം പ്രതിസന്ധി സംസ്ഥാനത്തുണ്ടാക്കുന്നത്. ഇടുക്കിയിലും എറണാകുളത്തും മാത്രമാണ് ഇന്ന് വാക്‌സിനേഷന്‍ നടക്കൂ. മറ്റ് ജില്ലകളിലെല്ലാം സ്റ്റോക്ക് തീര്‍ന്നു. എറണാകുളത്ത് കോവിഷീല്‍ഡ് ഇല്ല. 18830 ഡോസ് കോവാക്സിനാണ് ശേഷിക്കുന്നത്.
രണ്ട് ദിവസമായി തുടരുന്ന വാക്‌സീന്‍ ക്ഷാമത്തിന് താല്ക്കാലിക പരിഹാരമാകുന്നു. ഇന്ന് എറണാകുളത്ത് അഞ്ച് ലക്ഷം ഡോസ് കോവീഷീല്‍ഡ് വാക്‌സീനെത്തിക്കും. നാളെയോടെ മറ്റ് ജില്ലകളിലേയ്ക്ക് വിതരണം ചെയ്യും. രണ്ട് ദിവസമായി കുത്തിവയ്പ് പൂര്‍ണമായും നിലച്ച തിരുവനന്തപുരം ജില്ലക്ക് 40,000 ഡോസ് ലഭിക്കും. മറ്റ് ജില്ലകള്‍ക്കും ആനുപാതികമായി വാക്‌സീന്‍ നല്‍കും. ഓണത്തിന് മുമ്ബ് കൂടുതല്‍ വാക്‌സീന്‍ നല്‍കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിദിനം നാല് ലക്ഷം ഡോസെങ്കിലും നല്‍കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. വാക്‌സീന്‍ എടുക്കാന്‍ വരുന്നവര്‍ കോവിഡ് പരിശോധന നടത്തണമെന്ന കണ്ണൂരിലെയും കാസര്‍കോട്ടെയും ജില്ലാ ഭരണകൂടങ്ങളുടെ വിവാദ നിബന്ധന ഒഴിവാക്കാനും നിര്‍ദേശം നല്കിയിട്ടുണ്ട്. അതേസമയം കോവിഡ് പ്രതിദിന രോഗബാധ ഇരുപതിനായിരം കടന്നു. രാജ്യത്തെ ആകെ രോഗികളില്‍ പകുതിയും സംസ്ഥാനത്ത്. മലപ്പുറം കോഴിക്കോട് തൃശൂര്‍ എറണാകുളം ജില്ല കളില്‍ രോഗ സ്ഥിരീകരണ നിരക്ക് കുതിച്ചുയരുകയാണ്.