വർഷങ്ങളായി ക്ഷേത്രങ്ങൾ തകർന്ന നിലയിൽ: നവീകരണം നടത്താത്തത് എന്തുകൊണ്ടെന്ന് പാക് സുപ്രീംകോടതി
ഇസ്ലാമാബാദ് : പാകിസ്താനിൽ വർഷങ്ങളായി നിരവധി ഹൈന്ദവ ക്ഷേത്രങ്ങൾ തകർന്നു കിടക്കുന്നുവെന്ന് പാക് സുപ്രീം കോടതി. ഹൈന്ദവ ക്ഷേത്രങ്ങളുടെ നവീകരണം നടത്താതിന് ഇവാക്യൂ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡിനെ (ഇടിപിബി) സുപ്രീം കോടതി വിമർശിച്ചു. ഫെബ്രുവരി അഞ്ചിന് സമർപ്പിച്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിമർശനം.
ഇടിപിബി പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം പാകിസ്താനിലെ 365 ക്ഷേത്രങ്ങളിൽ 13 എണ്ണം മാത്രമാണ് ബോർഡിന്റെ കീഴിലുള്ളത്. മറ്റ് 65 ക്ഷേത്രങ്ങളും ഹിന്ദു സമുദായത്തിന്റെ കീഴിലും 287 എണ്ണം ഭൂമാഫിയകളുടെ കീഴിലുമാണ് ഉള്ളത്.
എന്നാൽ ക്ഷേത്രങ്ങളുടെ പുനഃനിർമ്മാണത്തിലും ഇടിപിബി പങ്കുചേരുന്നില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. തകർന്ന് കിടക്കുന്ന ടെറി മന്ദിർ പുനഃനിർമ്മിക്കാൻ കോടതി ഉത്തരവിട്ടിട്ടും ഇടിപിബി അത് അവഗണിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ബോർഡിന്റെ ഭാഗത്ത് നിന്നും പിഴവ് സംഭവിക്കുന്നത് കാരണമാണ് ക്ഷേത്രങ്ങൾ ഭീകരർ തകർക്കുന്നതെന്നാണ് വിലയിരുത്തൽ.
ഡിസംബറിൽ ഖൈബർ പഷ്തൂണിലെ ക്ഷേത്രം മതമൗലികവാദികൾ തകർത്തിരുന്നു. തുടർന്ന് ലോകമെമ്പാടും വൻ പ്രതിഷേധമാണ് ഉയർന്നത്. സംഭവത്തിൽ ഇടിപിബിയോട് വിശദീകരണം തേടിയതിലാണ് വിവരങ്ങൾ പുറത്തുവന്നത്.