ന്യൂഡൽഹി: മദ്യവിൽപനയെ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന തരത്തിലുള്ള പ്രചാരണം തന്റേതല്ലെന്ന് വ്യവസായി രത്തൻ ടാറ്റ. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു രത്തന്‍ ടാറ്റയുടെ പ്രതികരണം. നേരത്തെ മദ്യവിൽപനയ്ക്കുള്ള നിർദേശമെന്ന മട്ടിൽ രത്തന്‍ ടാറ്റയുടെ പേരിലുള്ള വ്യാജ പ്രസ്താവന വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.
‘മദ്യ വിൽപനയ്ക്ക് ആധാർ കാർഡ് ഏർപ്പെടുത്തണം. മദ്യം വാങ്ങുന്നവർക്കു സർക്കാരിന്റെ സബ്സിഡി ഭക്ഷ്യധാന്യങ്ങൾ നൽകരുത്. മദ്യം വാങ്ങാൻ ശേഷിയുള്ളവർക്കു തീർച്ചയായും ആഹാരം വാങ്ങാനും സാധിക്കും. നമ്മൾ ഭക്ഷണം സൗജന്യമായി നൽകിയാൽ അവർ മദ്യം വാങ്ങും’ എന്നായിരുന്നു ടാറ്റയുടെ പേരിൽ പ്രചരിച്ചത്.
‘ഇതു ഞാൻ പറഞ്ഞതല്ല, നന്ദി’ എന്നാണു വ്യാജവാർത്തയുടെ സ്ക്രീൻഷോട്ട് ചേർത്ത് അദ്ദേഹം പോസ്റ്റ് ചെയ്തത്.