KeralaLatestThiruvananthapuram

പ്രഭാതസവാരിക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി പൊലീസ്

“Manju”

തിരുവനന്തപുരം: പ്രഭാതസവാരി നടത്തുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി പൊലീസ്. പ്രഭാതസവാരി കഴിയുന്നതും നേരം പുലര്‍ന്ന ശേഷമാകുന്നതാണു ഉചിതമെന്നു പൊലീസ് അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ലഘൂകരിച്ചതോടെ പ്രഭാത നടത്തക്കാരുടെ എണ്ണം കൂടുകയും ഇതോടൊപ്പം കാല്‍നട യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ നിര്‍ദേശങ്ങള്‍.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും ഇയര്‍ ഫോണ്‍ ഉപയോഗിച്ചും പാട്ടുകേട്ട് നടക്കുന്നത് പ്രഭാതസവാരിയില്‍ നിന്ന് ഒഴിവാക്കണം. വെളിച്ചമില്ലായ്മയും വസ്ത്രത്തിന്റെ ഇരുണ്ട നിറങ്ങളും ടാര്‍ റോഡും ഉള്‍പ്പെടെ നിരവധി കാരണങ്ങളാല്‍ പ്രഭാത സവാരിക്കാരനെ തൊട്ടടുത്ത് പോലും കാണുക ദുഷ്‌കരമാണ്. കാല്‍നട യാത്രക്കാരനെ, വളരെ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞാല്‍ മാത്രമേ ഡ്രൈവര്‍ക്ക് അപകടം ഒഴിവാക്കാന്‍ കഴിയൂ. മഴ, മൂടല്‍മഞ്ഞ്, ഉറക്കം, ക്ഷീണം, ലഹരി ഉപയോഗം എന്നിവയും അപകടസാധ്യത വര്‍ധിപ്പിക്കുന്നുവെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

നടക്കാനായി കഴിയുന്നതും മൈതാനങ്ങളോ പാര്‍ക്കുകളോ തിരഞ്ഞെടുക്കുക, വെളിച്ചമുള്ളതും നടപ്പാതകള്‍ ഉള്ളതുമായ റോഡുകള്‍ ഉപയോഗിക്കാം, തിരക്കേറിയതും വാഹനങ്ങളുടെ വേഗം കൂടുതലുമുള്ള റോഡുകള്‍ ഒഴിവാക്കുക, നടപ്പാത ഇല്ലാത്ത റോഡുകളില്‍ വലതുവശം ചേര്‍ന്നു നടക്കുക, ഇരുണ്ട നിറമുള്ള വസ്ത്രം ഒഴിവാക്കുക. വെളുത്തതോ ഇളം നിറമുള്ളതോ ആയ വസ്ത്രങ്ങള്‍ ഉപയോഗിക്കുക, റിഫ്ലക്ടീവ് ജാക്കറ്റുകളോ വസ്ത്രങ്ങളോ ഉപയോഗിക്കുന്നതും നല്ലത്, പ്രഭാതസവാരിക്കു പോകുമ്ബോള്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ പ്രത്യേകം ശ്രദ്ധിക്കണം, വര്‍ത്തമാനം പറഞ്ഞ് കൂട്ടംകൂടി നടക്കുന്നത് ഒഴിവാക്കണമെന്നും പൊലീസ് നിര്‍ദേശിക്കുന്നു.

Related Articles

Back to top button