കൊച്ചി: മോൻസൻ മ്യൂസിയത്തിലെ പുരാതന ശിൽപങ്ങളായി മോൻസ് പ്രചരിപ്പിച്ച ശീൽപ്പങ്ങളും വിഗ്രഹങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തു. ശിൽപി സുരേഷിന്റെ പരാതിയിൽ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ടീമാണ് വസ്തുക്കൾ പിടിച്ചെടുത്തത്. ശിൽപ്പി സുരേഷ് മോൻസന് നിർമ്മിച്ച് നൽകിയ എട്ട് ശിൽപ്പങ്ങളും വിഗ്രഹങ്ങളും റെയ്ഡിൽ കണ്ടെത്തി.
മോൻസന് 9 വസ്തുക്കൾ സുരേഷ് കൈമാറിയിട്ടുണ്ട്. 80 ലക്ഷം രൂപ വാഗ്ദാനം ചെയ്തിടത്ത് സുരേഷിന് കിട്ടിയത് പക്ഷേ 7 ലക്ഷം മാത്രമാണ്. കുമ്പിൾ തടിയിൽ നിർമ്മിച്ച ശിൽപ്പങ്ങളാണിവ. ഇവയാണ് ചന്ദനമരത്തിൽ തീർത്ത ശിൽപ്പങ്ങളെന്ന് പറഞ്ഞ് പറ്റിച്ചത്.
ശിൽപ്പങ്ങൾ തിരികെ വേണമെന്നാണ് സുരേഷിന്റെ ആവശ്യം. ഇനി പണം കിട്ടുമെന്ന് കരുതുന്നില്ല. തന്റെ അനുവാദമില്ലാതെ വിശ്വരൂപം ശിൽപ്പത്തിന് പെയിന്റടിച്ചു മാറ്റിയെന്നും പണത്തിനായി പല പ്രാവശ്യം കൊച്ചിയിലെ വീട്ടിൽ പോയിരുന്നുവെന്നും സുരേഷ് പറഞ്ഞിരുന്നു. അറസ്റ്റിലാകുന്നതിന് അഞ്ചു ദിവസം മുമ്പും വീട്ടിലെത്തി മോൻസനെ സുരേഷ് കണ്ടു. രണ്ട് ദിവസത്തിനകം പണം നൽകാമെന്നാണ് അപ്പോൾ പറഞ്ഞത്.
വിശ്വരൂപം, മറിയ തുടങ്ങിയ ശിൽപ്പങ്ങളാണ് സുരേഷ് കൈമാറിയത്. പണം കിട്ടാതെ വന്നതോടെ വൻ സാമ്പത്തിക ബാധ്യതയുണ്ടായി. താൻ ഹ്യദ്രോഗിയായി മാറിയെന്നും സുരേഷ് വെളിപ്പെടുത്തി.