ഇന്ത്യയിൽ സ്പുട്നിക് v വാക്സിന് അനുമതി സർക്കാർ വിദഗ്ധ സമിതി യോഗം
ന്യൂഡൽഹി: കൊറോണ പ്രതിരോധ വാക്സിനായ സ്പുട്നിക് vയ്ക്ക് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വിദഗ്ധ സമിതി യോഗം. സ്പുട്നിക് വാക്സിൻ അടിയന്തിരമായി ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് വാക്സിൻ നിർമ്മാതാക്കളായ ഡോ. റെഡ്ഡീസിന്റെ അപേക്ഷയിലാണ് നടപടി.
സ്പുട്നിക് വാക്സിന് വിദഗ്ധ സമിതിയുടെ അനുമതി ലഭിച്ചാൽ രാജ്യത്ത് ഉപയോഗിക്കുന്ന മൂന്നാമത്തെ വാക്സിനായി മാറും. സ്പുട്നിക് വാക്സിന്റെ പരീക്ഷണവുമായി സഹകരിച്ച ഡോ. റെഡ്ഡീസ് ഇതിന്റെ വിശദാംശങ്ങൾ വിദഗ്ധ സമിതിയ്ക്ക് മുന്നിൽ സമർപ്പിച്ചിരുന്നു. റഷ്യൻ നിർമ്മിത വാക്സിനായ സ്പുട്നിക് v റഷ്യ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടുമായി സഹകരിച്ചാണ് ഡോ. റെഡ്ഡി ലാബ് ഇന്ത്യയിലെത്തിക്കുന്നത്.
വൈറസിനെതിരെ 91.6 ശതമാനം ഫലപ്രദമാണെന്നാണ് കണ്ടെത്തൽ. റഷ്യ, ഇന്ത്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലാണ് വാക്സിന്റെ പരീക്ഷണങ്ങൾ നടത്തിയത്. ഏതാനും ആഴ്ചകൾക്കുള്ളിൽ വാക്സിന്റെ ഉപയോഗത്തിനായി അധികൃതർ അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റെഡ്ഡീസ് ലബോറട്ടറി മേധാവി ദീപക് സപ്ര പറഞ്ഞിരുന്നു.
നിലവിൽ രാജ്യത്ത് ഒക്സ്ഫഡും സെറം ഇൻസ്റ്റിറ്റിയൂട്ടും വികസിപ്പിച്ച കൊവിഷീൽഡ് വാക്സിനും ഭാരത് ബയോടെക്കിന്റെ കൊവാക്സിനുമാണ് രാജ്യത്ത് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ഉള്ളത്. ജനുവരി 16നാണ് വാക്സിൻ കുത്തിവെപ്പ് യജ്ഞത്തിന് രാജ്യത്ത് തുടക്കമായത്. ജനുവരി മൂന്നിനാണ് രണ്ട് വാക്സിനുകൾക്കും രാജ്യത്ത് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്നത്.