ഡല്‍ഹി: അരുണാചൽ പ്രദേശിലും ചൈനീസ് കടന്നുകയറ്റമെന്ന് റിപ്പോർട്ട്. ലഡാക്കിനൊപ്പം ഉത്തരാഖണ്ഡിലും അരുണാചലിലും കടന്നുകയറ്റത്തിന് ശ്രമിക്കുമ്പോൾ കൂടുതൽ വഷളാവുകയാണ് ഇന്ത്യ-ചൈന ബന്ധം.
അസാഫില മേഖലയിൽ പട്രോളിംഗും നിർമ്മാണ പ്രവൃത്തികളും നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും, കടന്നുകയറ്റം ഉഭയകക്ഷി ചർച്ചകളെ വെല്ലുവിളിക്കുന്നതാണെന്നുമാണ് ഇന്ത്യൻ പ്രതികരണം .
കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ നടത്തിയ കടന്നുകയറ്റമാണ് വര്‍ഷങ്ങൾക്ക് ശേഷം ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷമാക്കിയത്. പ്രതിരോധത്തിനിടയിൽ 20 ഇന്ത്യൻ സൈനികര്‍ വീരമൃത്യു വരിച്ചു. ലഡാക്കിലെ പാൻഗോഗ് തടാകത്തിന് അരുകിലേക്ക് വരെ ചൈനീസ് പട്ടാളമെത്തി.
യുദ്ധസമാനമായ സാഹചര്യമായിരുന്നു പിന്നീടുള്ള മാസങ്ങൾ. യഥാര്‍ത്ഥ നിയന്ത്രണ രേഖക്ക് അരികിലെ മലമുകളിൽ ഇന്ത്യ താവളമുറപ്പിച്ചു. പീരങ്കികളും മിസൈലുകളും അടക്കം പ്രതിരോധ ശക്തികൂട്ടി. ഒടുവിൽ ചര്‍ച്ചയുടെ പാതയിലേക്ക് ചൈനയെ എത്തിക്കാൻ ഇന്ത്യക്ക് സാധിച്ചു.