IndiaLatest

കേണലും കുടുംബവുമടക്കം 7പേര്‍ കൊല്ലപ്പെട്ടു

“Manju”

ചുരാചന്ദ്പ്പൂര്‍: മണിപ്പൂരില്‍ അസം റൈഫിള്‍സിന് നേരെ ഭീകരാക്രമണം. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു മണിപ്പൂരിലെ ചുരാചന്ദ്പ്പൂര്‍ മേഖലയില്‍ അസം റൈഫിള്‍സിലെ സൈനികര്‍ക്ക് നേരെ ഭീകരാക്രമണം നടന്നത്. സംഭവത്തില്‍ അസം റൈഫിള്‍സ് യൂണിറ്റ് കമാന്‍ഡിംഗ് ഓഫീസറും കുടുംബവും നാല് ജവാന്മാരും ഉള്‍പ്പെടെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്.

അസം റൈഫിള്‍സ് 46ാം യൂണിറ്റ് കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ വിപ്ലബ് ത്രിപാഥി, അദ്ദേഹത്തിന്റെ ഭാര്യ, ആറു വയസുള്ള മകന്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ജവാന്മാര്‍, വാഹനത്തിന്റെ ഡ്രൈവര്‍ എന്നിവര്‍ക്കാണ് ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ത്രിപാഥിയും ഭാര്യയും കുഞ്ഞും സൈനികരും സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ ഐഇഡി ആക്രമണമായിരുന്നു ഉണ്ടായത്. വീരമൃത്യു വരിച്ച ജവാന്മാര്‍ അടക്കമുള്ളവരുടെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഓഫ് മണിപ്പൂരും മണിപ്പൂര്‍ നാഗാപീപ്പിള്‍സ് ഫ്രണ്ടും ഏറ്റെടുത്തു. കഴിഞ്ഞ ദിവസം അസം റൈഫിള്‍സിന്റെ നേതൃത്വത്തില്‍ ഇന്ത്യ മ്യാന്മര്‍ അതിര്‍ത്തിയില്‍ സ്‌ഫോടക ശേഖരം പിടികൂടുകയും മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഭീകരാക്രമണം നടത്തിയ ഭീകരര്‍ ഇന്ത്യാ മ്യാന്മര്‍ അതിര്‍ത്തിയിലെ വന മേഖലയില്‍ ഒളിച്ചിരിക്കുന്നതായി വിവരം. ഇതിനെ തുടര്‍ന്ന് തെരച്ചില്‍ ശക്തമാക്കി സുരക്ഷാ സേന. പ്രദേശത്തെ സ്ഥിതി നിരീക്ഷിച്ചു വരികയാണെന്ന് കരസേന മേധാവി ജനറല്‍ എം.എം.നരവാനെ അറിയിച്ചു.

Related Articles

Back to top button