കുശലം പറയുന്ന താരപുത്രന്മാര്‍; കുട്ടിക്കാലചിത്രം വൈറൽ
മലയാളസിനിമയുടെ അഭിമാനതാരങ്ങള്‍ മാത്രമല്ല, അതിനപ്പുറം ജീവിതത്തിലും സഹോദരതുല്യമായൊരു ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് മമ്മൂട്ടിയും മോഹന്‍ലാലും.
മമ്മൂട്ടിയുടെ സഹോദരന്മാരെ പോലെതന്നെ മമ്മൂട്ടിയെ ഇച്ചാക്ക എന്നാണ് മോഹന്‍ലാലും വിളിക്കുന്നത്. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മിലും ആ അടുപ്പവും സാഹോദര്യവുമെല്ലാം കാത്തു സൂക്ഷിക്കുന്നുണ്ട്.
ഇപ്പോഴിതാ, മമ്മൂട്ടിയുടെ മകനായ ദുല്‍ഖര്‍ സല്‍മാനും മോഹന്‍ലാലിന്റെ മകന്‍ പ്രണവും ഒന്നിച്ചുള്ള ഒരു കുട്ടിക്കാലചിത്രമാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. പ്രണവിനോട് കുശലം പറയുന്ന ദുല്‍ഖറിനെയാണ് വീഡിയോയില്‍ കാണാനാവുക.
2012-ല്‍ ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖറിന്റെ അരങ്ങേറ്റം. അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ‘ഉസ്താദ് ഹോട്ടല്‍’ആയിരുന്നു രണ്ടാമത്തെ ചിത്രം. ചിത്രത്തിനു ലഭിച്ച ജനപ്രീതി ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടന്റെയും ജനപ്രീതി വര്‍ദ്ധിപ്പിച്ചു. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ദുല്‍ഖറിന് ‘ചാര്‍ലി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 25 ലേറെ സിനിമകളിലാണ് ദുല്‍ഖര്‍ ഇതിനകം അഭിനയിച്ചിരിക്കുന്നത്.
‘വായ് മൂടി പേസലാം’ആയിരുന്നു ദുല്‍ഖറിന്റെ ആദ്യ തമിഴ് ചിത്രം. നസ്രിയ നാസിം നായികയായി അഭിനയിച്ച ഈ ചിത്രം ‘സംസാരം ആരോഗ്യത്തിനു ഹാനികരം’ എന്ന പേരില്‍ മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്തിരുന്നു. ‘ഓകെ കണ്‍മണി’ എന്ന മണിരത്നം ചിത്രമാണ് തമിഴില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ദുല്‍ഖര്‍ ചിത്രങ്ങളിലൊന്ന്. തെന്നിന്ത്യന്‍ നടിയായിരുന്ന സാവിത്രിയുടെ ജീവിതം ആസ്പദമാക്കിയൊരുക്കിയ ‘മഹാനടി’ എന്ന ചിത്രത്തില്‍ ജെമിനി ഗണേശനെ അവതരിപ്പിച്ച് ദുല്‍ഖര്‍ തെലുങ്ക് സിനിമാലോകത്തിന്റെയും സ്നേഹം കവര്‍ന്നു. ‘കര്‍വാന്‍’ എന്ന ചിത്രത്തിനു ശേഷം ദുല്‍ഖര്‍ അഭിനയിച്ച ഹിന്ദി ചിത്രം ‘ദി സോയാ ഫാക്ടറും’ ഏറെ ശ്രദ്ധ നേടിയിരുന്നു.
അഭിനയത്തിനൊപ്പം നിര്‍മാണരംഗത്തും സജീവമായിരിക്കുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍. വരനെ ആവശ്യമുണ്ട്, മണിയറയില്‍ അശോകന്‍, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവും ദുല്‍ഖറായിരുന്നു. അടുത്തിടെ റിലീസിനെത്തിയ ‘കുറുപ്പ്’ ബോക്സ് ഓഫീസിലും പണം കൊയ്ത് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റിലീസിന് ഒരുങ്ങുന്ന സല്യൂട്ട് എന്ന ചിത്രത്തിന്റെ നിര്‍മാണവും ദുല്‍ഖര്‍ പ്രൊഡക്ഷന്‍ തന്നെയാണ്.
ബാലതാരമായിട്ടായിരുന്നു പ്രണവിന്റെ അരങ്ങേറ്റം. ‘ഒന്നാമന്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് പ്രണവായിരുന്നു. പിന്നീട് ‘പുനര്‍ജനി’ എന്ന ചിത്രത്തിലും ബാലതാരമായി പ്രണവ് അഭിനയിച്ചിട്ടുണ്ട്. തന്റെ കൗമരക്കാലത്ത് ‘സാഗര്‍ ഏലിയാസ് ജാക്കി’ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഒരു പാസ്സിംഗ് സീനിലും പ്രണവ് വന്നു പോവുന്നുണ്ട്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’ എന്ന ചിത്രത്തിലൂടെയായിരുന്നു നായകനായി പ്രണവ് വീണ്ടുമെത്തിയത്. പിന്നാലെ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലും പ്രണവ് അഭിനയിച്ചു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ഹൃദയ’മാണ് പ്രണവ് നായകനാവുന്ന, റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്ന്. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ചിത്രം ‘മരക്കാര്‍’ എന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിലും പ്രണവ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.