IndiaLatest

അദ്ധ്യാപകര്‍ക്ക് എല്ലാ ആഴ്ചയും ‘കൊവിഡ് ടെസ്റ്റ്’

“Manju”

തിരുവനന്തപുരം : ആരോഗ്യകാരണങ്ങള്‍ക്ക് പുറമേ മതപരമായ കാരണങ്ങളാലും മറ്റും വാക്സിനെടുക്കാന്‍ മടികാട്ടുന്നവരില്‍ അദ്ധ്യാപകരുമുണ്ടെന്നത് സര്‍ക്കാര്‍ ഗൗരവത്തോടെയാണ് സ്വീകരിച്ചത്.
പ്രത്യേകിച്ച്‌ പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ ഭീതി പടര്‍ത്തവേ വാക്സിന്‍ സ്വീകരിക്കാത്ത അദ്ധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് മേല്‍ സമ്മര്‍ദ്ദവുമുണ്ടായിരുന്നു. ഇന്ന് നടന്ന അവലോകന യോഗത്തില്‍ വാക്സിനെടുക്കാത്ത അദ്ധ്യാപകര്‍ ഓരോ ആഴ്ചയും ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന നിര്‍ദ്ദേശമാണ് ഉയര്‍ന്നത്. അദ്ധ്യാപകര്‍ സ്വന്തം ചിലവില്‍ പരിശോധന നടത്തണമെന്നും സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുകയാണ്. സ്‌കൂളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനം.
അതേസമയം അലര്‍ജി ഉള്‍പ്പടെയുള്ള ആരോഗ്യകാരണങ്ങളാല്‍ വാക്സിന്‍ എടുക്കാത്തവര്‍ സര്‍ക്കാര്‍ ഡോക്ടറില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂളില്‍ അദ്ധ്യാപകരും അനദ്ധ്യാപകരും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിക്കുമെന്നാണ് വിദ്യാര്‍ത്ഥികളെ അയക്കുവാനായി രക്ഷിതാക്കള്‍ക്ക് സര്‍ക്കാര്‍ മുന്‍പ് നല്‍കിയിരുന്ന ഉറപ്പ്.
വാക്സിന്‍ സ്വീകരിക്കാത്ത അദ്ധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് നേരത്തേ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. വാക്സിനെടുക്കാത്ത അദ്ധ്യാപകരുടെ വിവരങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. വാക്സിന്‍ എടുക്കാത്തവരെ യാതൊരു തരത്തിലും പ്രോത്സാഹിപ്പിക്കുകയില്ല. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ ആരോഗ്യസമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
സ്‌കൂള്‍ അദ്ധ്യാപകരില്‍ അയ്യായിരത്തോളം പേര്‍ ഇനിയും വാക്സിനെടുക്കാത്തതാണ് സര്‍ക്കാരിനെ കര്‍ശന നടപടികളിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. സ്‌കൂളുകള്‍ക്ക് പുറമേ പൊതുജനങ്ങളുമായി ഇടപെടുന്ന സര്‍ക്കാര്‍ ഓഫീസില്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ നിയന്ത്രണം ബാധകമാണ്. ഈ നിയന്ത്രണങ്ങള്‍ക്ക് പുറമേ വാക്സിനെടുക്കാത്തവര്‍ക്ക് കൊവിഡ് വന്നാല്‍ ചികിത്സ സൗജന്യമായിരിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button