ഇമ്രാൻ ഖാന്റെ ജാമ്യാപേക്ഷ പാക് ഹൈക്കോടതി തള്ളി
ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് വൻ തിരിച്ചടി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇമ്രാൻ ഖാനെ അയോഗ്യനാക്കിയ കേസിൽ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പ് കമ്മീഷൻ തോഷഖ്വാന കേസിൽ അയോഗ്യനാക്കിയിരുന്നു. നടപടി താൽകാലികമായി തടയണമെന്ന് ഇമ്രാന്റെ അപേക്ഷയാണ് ഇസ്ലാമാബാദ് ഹൈക്കോടതി തള്ളിയത്.
തെറ്റായ പ്രഖ്യാപനം നടത്തിയതിനും അതുവഴി അഴിമതി നടത്തിയതിനുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയത്. പാകിസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അതർ മിനല്ലയാണ് കേസ് പരിഗണിച്ചത്. റിട്ട് പെറ്റീഷൻ പ്രകാരമാണ് ഇമ്രാൻ ഖാൻ കോടതിയെ സമീപിച്ചത്. എന്നാൽ നിയമവിരുദ്ധമായി പ്രവർത്തിച്ചെന്ന് കോടതി വ്യക്തമാക്കി.
ഖാൻ പ്രധാനമന്ത്രിയായിരുന്നപ്പോൾ വിലകൂടിയ സമ്മാനങ്ങളും 154 ദശലക്ഷം രൂപ വിലമതിക്കുന്ന രത്‌ന് വാച്ചുകളും സ്വീകരിച്ചു. ഇതുവഴി ദശലക്ഷക്കണക്കിന് പാകിസ്ഥാൻ രൂപ സമ്പാദിച്ചതായി ആരോപിക്കപ്പെടുന്നു. 101 മില്യൺ രൂപ വിലമതിക്കുന്ന ഏറ്റവും വിലപിടിപ്പുള്ള വാച്ചിന്റെ 20 ശതമാനം തുകയും കൈവശം വെച്ചുവെന്ന് അടുത്തിടെ ഖാൻ വിവാദ പരാമർശം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്. തോഷഖാന നിയമങ്ങളിൽ ഭേദഗതി വരുത്തിയതിനും സമ്മാനം നിലനിർത്തൽ വില 50 ശതമാനമായി നിശ്ചയിച്ചതും ഇമ്രാൻ ഖാനായിരുന്നു.
പാകിസ്താന്റെ ക്യാബിനറ്റ് ഡിവിഷന്റെ നിയന്ത്രണത്തിലുള്ള വകുപ്പാണ് തോഷഖാന. പാർലമെന്റ് അംഗങ്ങൾ, മന്ത്രിമാർ, വിദേശകാര്യ സെക്രട്ടറിമാർ, പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവർക്ക് ലഭിക്കുന്ന സമ്മാനങ്ങൾ സൂക്ഷിക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം. വിദേശരാജ്യങ്ങളിൽ നിന്നോ മറ്റ് ഉന്നതരിൽ നിന്നോ സർക്കാർ ഉദ്യോഗസ്ഥർക്ക് സമ്മാനമായി ലഭിക്കുന്നതൊക്കെ പ്രധാനമന്ത്രിയ്‌ക്ക് കൈമാറണമെന്നാണ് നിയമം.