സന്യാസതുല്യ ജീവിതം – കെ.എസ്. സേതുമാധവന്‍
ചെന്നൈ: ‘നീ കുറച്ചു നേരം കൂടി ഇവിടെ ഇരിക്കൂ’…
ഭാര്യ വത്സല അടുത്തു വരുമ്പൊഴൊക്കെ കെ.എസ്. പറയുമായിരുന്നു.
കുറച്ചു നാള്‍ മുമ്പ് മകള്‍ ഉമ വിദേശത്തു നിന്ന് ചെന്നൈയിലെത്തിയിരുന്നു. അച്ഛന് ഇഷ്ടപ്പെട്ട വിഭവങ്ങളൊക്കെ തയ്യാറാക്കി കൊടുത്തു. ഒരു അത്യാവശ്യത്തിനായി അവര്‍ മുംബയ്ക്ക് പോയിരുന്നപ്പോഴായിരുന്നു അന്ത്യം. രോഗങ്ങളൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഒരു ആഗ്രഹവും അദ്ദേഹം ഭാര്യയോടും മക്കളോടും പറഞ്ഞിരുന്നില്ല. സന്യാസ തുല്യമായ ജീവിതമായിരുന്നു അവസാന നാളുകളില്‍. എന്നും ഏറെ നേരം ധ്യാനത്തിലിരിക്കും.
അനൂപും സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ സെക്രട്ടറി രവി കൊട്ടാരക്കരയുമാണ് മരണം അറിഞ്ഞ് ആദ്യം വീട്ടില്‍ എത്തിയത്. സംവിധായകന്‍ ഹരിഹരന്‍, അഭിനേതാക്കളായ ശിവകുമാര്‍, ഷീല, ടി.ആര്‍.ഓമന, അശോകന്‍ തുടങ്ങിയവും വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. മകന്‍ സന്തോഷാണ് അന്ത്യ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചത്. മറ്റൊരു മകന്‍ സോനുകുമാര്‍ ന്യൂസിലാന്‍ഡിലായതിനാല്‍ എത്താനായില്ല.
സംശുദ്ധമായ കുടുംബജീവിതമായിരുന്നു സേതുവമാധവന്‍ നയിച്ചിരുന്നത്. ‘എന്റെ ജീവിതത്തില്‍ ഒരു സ്ത്രീ മാത്രമേയുള്ളു. അത് എന്റെ ഭാര്യയാണ്’ എന്ന് പറഞ്ഞിരുന്നു.
സിനിമാ രംഗത്തേക്കു പോകാനുള്ള തീരുമാനം അറിയിച്ചപ്പോള്‍ അമ്മ സേതുമാധവനോട് പറഞ്ഞത് ഇങ്ങനെ: ‘ഏതൊരു പെണ്ണിനെയും നിന്റെ സഹോദരിയായി മാത്രം കാണാനുള്ള മനസ്സുണ്ടെങ്കില്‍ സിനിമയില്‍ പൊയ്‌ക്കോളൂ’. സേതുമാധവന്‍ അത് സ്വീകരിച്ചു. എക്കാലത്തും അത് പാലിക്കുകയും ചെയ്തു. കുട്ടിക്കാലത്ത് രമണ മഹര്‍ഷിയുടെ ആശ്രമത്തില്‍ പലതവണ പോയിട്ടുള്ള അദ്ദേഹം ഒരു ഘട്ടത്തില്‍ സന്യാസി ജീവിതം നയിക്കുന്നതും ആലോചിച്ചിരുന്നു.