Uncategorized

കുഞ്ഞിനെ തട്ടിയെടുത്ത സംഭവം; നീതുവിന്റെ കാമുകൻ അറസ്റ്റിൽ

“Manju”

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മുഖ്യപ്രതിയായ നീതുവിന്റെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. ഇബ്രാഹിം ബാദുഷ എന്നയാളുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്.

ഇയാൾക്കെതിരെ വഞ്ചന, ബാലനീതി എന്നീ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. പണം നൽകാത്തത് ചൂണ്ടിക്കാട്ടി നീതുവിനെ മർദ്ദിച്ചതിനും ഇബ്രാഹിമിനെതിരെ കേസെടുത്തിട്ടുണ്ട്. പലതവണ നീതുവിൽ നിന്ന് പണവും ആഭരണങ്ങളും ഇബ്രാഹിം കൈവശപ്പെടുത്തിയെന്നാണ് വിവരം. നീതുവിന്റെ മൂത്ത കുട്ടിയെ ഇയാൾ ഉപദ്രവിച്ചതായും വിവരമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം നഴ്‌സിന്റെ വേഷത്തിലെത്തി തെറ്റദ്ധരിപ്പിച്ച് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ നീതുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തിരുവല്ല സ്വദേശിയായ നീതു 33കാരിയാണ്. ഇവർക്ക് ഭർത്താവും ആറ് വയസായ ആൺകുട്ടിയുമുണ്ട്. എന്നാൽ ഇബ്രാഹിം ബാദുഷയുമായി ബന്ധം പുലർത്തിയ നീതു ഇയാളെ നഷ്ടപ്പെടുമെന്ന് ഭയന്നതിനെ തുടർന്നാണ് പ്രസവിച്ചെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചത്. ഇബ്രാഹിമിന്റെ കുഞ്ഞാണ് കൈവശമുള്ളതെന്ന് വിശ്വസിപ്പിക്കാൻ ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ മോഷ്ടിക്കുകയായിരുന്നു.

മാസങ്ങൾക്ക് മുമ്പ് നീതു ഗർഭിണിയായിരുന്നു. ഈ വിവരം ഇബ്രാഹിമിനെ അറിയിക്കുകയും ചെയ്തു. എന്നാൽ ഗർഭം അലസിപ്പോയ വിവരം നീതു മറച്ചുവെച്ചു. അതിനാൽ ഒരു നവജാത ശിശുവിനെ കൈക്കലാക്കി കാമുകനെ തന്നിലേക്ക് തിരികെ കൊണ്ടുവരാനായിരുന്നു സ്ത്രീയുടെ നീക്കം. ടിക്ക്‌ടോക്കിലൂടെ പരിചയപ്പെട്ട ഇബ്രാഹിം ബാദുഷയുമായി രണ്ട് വർഷം മുമ്പാണ് നീതു പ്രണയത്തിലാകുന്നത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിൽ ഇബ്രാഹിം ബാദുഷയ്‌ക്ക് പങ്കില്ലെങ്കിലും നീതുവിന്റെ കുട്ടിയെ ഉപദ്രവിച്ചതിനും പണം തട്ടിയതിനുമാണ് പ്രതി ചേർത്തിരിക്കുന്നത്.

Related Articles

Back to top button