താഴ്‌വരയിലെ ചൈനീസ് ക്രൂരത വീണ്ടും..സംഘർഷമല്ല, ചർച്ചകളിലൂടെ പരിഹാരമാണ് വേണ്ടത്
വി.ബി. നന്ദകുമാർ
ഇന്ത്യ – ചൈന അതിര്‍ത്തിയായ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്നലെ ഉണ്ടായ സംഘര്‍ഷത്തില്‍ 20 കൂടുതല്‍ ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായുള്ള വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. കൃത്യമായ എണ്ണം വ്യക്തമല്ലെങ്കിലും ചൈനയുടെ ഭാഗത്തും ആള്‍നാശം ഉണ്ടായിട്ടുണ്ട്. 43 പേരെങ്കിലും മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടാകാം എന്നാണ് വാര്‍ത്തകള്‍. ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം മൂന്ന് മണിക്കൂര്‍ നീണ്ടുനിന്നുവെന്നുമാണ് അറിയുന്നത്. ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ നടന്ന ചൈനീസ് പ്രകോപനത്തില്‍ കേണലടക്കം .മൂന്ന് ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. അതിര്‍ത്തിയില്‍ സൈനികതല ചര്‍ച്ചകളും ഡല്‍ഹിയില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ചര്‍ച്ചകളും പുരോഗമിക്കവെയാണ് കൂടുതല്‍ സൈനികര്‍ക്ക് വീരമൃത്യു വരിക്കേണ്ടിവന്നു എന്ന് പുതിയ വിവരം പുറത്തുവരുന്നത്. 1975 ല്‍ ചൈനയുമായുണ്ടായ സംഘര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ സൈനികര്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. 1975 ല്‍ അരുണാചല്‍ പ്രദേശിലെ തുളുങ് ലായില്‍ നാല് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ചൈനയാണ് ധാരണ ലംഘിച്ച്, നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ ഭാഗത്തേക്ക് കയറിയതെന്നാണ് ഇന്നലെതന്നെ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ചൈന പ്രകോപനം തുടരുകയാണ് മാസങ്ങളായി പാകിസ്ഥാനും ഇന്ത്യക്കെതിരായ വെല്ലുവിളി ശക്തമാക്കിയിട്ടുണ്ട്. അതിനിടയില്‍ നേപ്പാളും ഇന്ത്യക്കെതിരെ നിലപാട് കടുപ്പിച്ച് രംഗത്തെത്തി. ചൈനീസ് സൈന്യവും ഇന്ത്യന്‍ സൈന്യവും തമ്മില്‍ ഇതിനുമുന്‍പും പലതവണ കടുത്ത ഏറ്റുമുട്ടലുകളും ഇതിനിടയില്‍ നടന്നിരുന്നു. എന്നാല്‍ അതൊന്നും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതുകൊണ്ട് നമ്മള്‍ അറിയാതെപോയതാണ്. ലഡാക്കില്‍ പട്രോളിങ് നടത്തിയ ഇന്ത്യയുടെ കരസേന, ഇന്തോ-ടിബറ്റന്‍ സേന, പോലീസ് എന്നിവരുടെ സംഘത്തിന് നേരെയാണ് ചൈനീസ് സേനയുടെ അധിനിവേശം അന്നുണ്ടായത്. ഇന്ത്യന്‍ ഭാഗത്തുനിന്നും ആയുധം ഉള്‍പ്പെടെ ചൈനീസ് സേന പിടിച്ചെടുത്തെന്നുള്ള റിപ്പോര്‍ട്ടുകളാണ് അന്നു പുറത്തുവന്നത്. നേരത്തെ സിക്കിമിലായിരുന്നു ഇന്ത്യ-ചൈന തര്‍ക്കം രൂക്ഷമെങ്കില്‍ ഇപ്പോള്‍ മാസങ്ങളായി ലഡാക്കിലേക്കാണ് ചൈന ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ചൈനയുടെ പ്രദേശങ്ങളില്‍ ഇന്ത്യ അധിനിവേശം നടത്തുവെന്നാണ് ആരോപണം. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇരുഭാഗത്തുനിന്നും ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതിനിടയില്‍ ഏറ്റുട്ടലുകളും പ്രകോപനങ്ങളും തുടരുന്നുണ്ടായിരുന്നു. പാങ്യോങ് തടാകത്തിന് സമീപം ഇന്ത്യ റോഡ് ഉണ്ടാക്കുന്നത് തങ്ങളുടെ പ്രദേശത്താണെന്നാണ് ചൈനയുടെ അവകാശവാദം. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. മെയ് അഞ്ചിന് ഇവിടെ രണ്ട് സൈന്യങ്ങളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇവിടെ എട്ട് മലനിരകളുണ്ട്. 8 ഫിംഗേഴ്‌സ് എന്നാണ് ഇതിനെ സൈന്യം വിളിക്കുന്നത്. ഇതില്‍ നാലാമത്തെ മലയാണ് അതായത് ഫിംഗര്‍ 4 ആണ് അതിര്‍ത്തിയെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാല്‍ 10 കിലോമീറ്റര്‍ കൂടി പുറകിലാണ് നിയന്ത്രണരേഖ വേണ്ടതെന്നാണ് ചൈനയുടെ വാദം.
ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ ചൈന പാലിച്ചിരുന്നെങ്കില്‍ ഇന്നലത്തെ സംഘര്‍ഷം ഒഴിവാക്കാമായിരുന്നു. എന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. അതിര്‍ത്തിയില്‍ ഇന്ത്യ റോഡ് നിര്‍മ്മിക്കുന്നുണ്ട്. എന്നാല്‍ അതിന്റെ പേരിലല്ല, അതിനപ്പുറം മറ്റു ലക്ഷ്യങ്ങള്‍ ഉണ്ട് എന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണി പ്രതികരിച്ചിരിക്കുന്നത്. ഗാല്‍വന്‍ താഴ്വരയില്‍ യുദ്ധസമാനമായ സാഹചര്യം ഉണ്ടായിക്കാണില്ലെന്ന് മുന്‍ ഇന്ത്യന്‍ സൈനികന്‍ മേജര്‍ രവിയുടെ നിരീക്ഷണം. അതിര്‍ത്തിയില്‍ ഇരു സൈന്യങ്ങളും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി എന്ന് കേള്‍ക്കുന്നുണ്ട്. അപ്പോഴുണ്ടായ മണ്ണിടിച്ചിലാകാം ഇത്തരമൊരു ദുരന്തത്തിലേക്ക നയിച്ചതെന്നാണ് മേജര്‍ രവി പറയുന്നത്. സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത് യുദ്ധസമാനമായ സാഹചര്യത്തിലാവില്ല. അങ്ങനെ എങ്കില്‍ ജവാന്മാരുടെ മൃതദേഹം ചൈന വിട്ടുതരുമായിരുന്നില്ലെന്നും മേജര്‍ രവി പറയുന്നു.
എന്തായാലും ഈ കോവിഡ് വ്യാപന കാലത്ത് ഇരുരാജ്യങ്ങള്‍ക്കും നിലവിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നതിനേ ഇപ്പോഴത്തെ സംഭവങ്ങല്‍ ഇടയാക്കൂ. ചെറിയതോ വലുതോആയ തെറ്റിധാരണകളോ മറ്റോ ഉണ്ടെങ്കില്‍ ഇരുരാജ്യങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കേണ്ട സാഹചര്യമാണുള്ളത്.അ്താണ് ഉണ്ടാകേണ്ടത്. ചൈനയുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനത്തെ അവഘണിക്കേണ്ടതുമില്ല. നമ്മുടെ അതിര്‍ത്തി സംരക്ഷിക്കേണ്ടത് ഒരു കെട്ടുറപ്പുള്ള രാജ്യം എന്ന നിലയില്‍ ഭ്ാരതത്തത്തിന്റെ കടമയുമാണ്.