ചൈനയ്‌ക്കെതിരെ നേപ്പാളിൽ പ്രതിഷേധം
കാഠ്മണ്ഡു : ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്ന ചൈനയ്‌ക്കെതിരെ നേപ്പാളിൽ ജനരോഷം ശക്തം . നേപ്പാളിലെ രാഷ്‌ട്രീയ ഏകതാ അഭിയാൻ ചൈനയ്‌ക്കെതിരെ ബിരാത്‌നഗർ, മൊറാങ്, ഖബർഹുബ് എന്നിവിടങ്ങളിൽ പ്രകടനം നടത്തി. നേപ്പാളിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള ചൈനയുടെ അമിതമായ ഇടപെടലിനെതിരെയും വടക്കൻ അതിർത്തിയിലെ നേപ്പാൾ പ്രദേശങ്ങൾ കയ്യേറുന്നതിനെതിരെയുമാണ് നേപ്പാളിലെ ജനങ്ങളുടെ പ്രതിഷേധം.
രാഷ്‌ട്രീയ ഏകതാ അഭിയാൻ അംഗങ്ങൾ മഹേന്ദ്ര ചൗക്കിൽ നിന്ന് ബിരാത്നഗറിലെ ഭട്ടാ ചൗക്കിലേക്ക് മാർച്ച് ചെയ്യുകയും ചൈനയ്‌ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രകടനത്തിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെ ചിത്രങ്ങളും അവർ കത്തിച്ചു.
നേപ്പാളിലെ ചൈനീസ് അംബാസഡർ ഹൂ യാങ്കിയുടെ ചിത്രങ്ങളും കാഠ്മണ്ഡുവിൽ നടന്ന പ്രതിഷേധത്തിൽ കത്തിച്ചിരുന്നു . പ്രതിഷേധക്കാർ യാങ്കിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ‘ഗോ ബാക്ക് ചൈന’ എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്തു.
നേപ്പാളി വ്യാപാരികളെ ബാധിക്കുന്ന രീതിയിൽ അതിർത്തി പോയിന്റുകളിൽ ചൈന അനൗദ്യോഗിക ഉപരോധം ഏർപ്പെടുത്തുകയും ചൈനീസ് സർവകലാശാലകളിൽ നിന്ന് മെഡിക്കൽ ബിരുദം പൂർത്തിയാക്കാത്ത നേപ്പാളി വിദ്യാർത്ഥികളോട് മോശമായി പെരുമാറുകയും ചെയ്തു.
നേപ്പാളിന്റെ ആഭ്യന്തര കാര്യങ്ങളിലെ ചൈനയുടെ അതിശക്തമായ ഇടപെടൽ സമൂഹത്തെയും സർക്കാരിനെയും ബോധ്യപ്പെടുത്തുന്നതിനാണ് തങ്ങൾ പ്രതിഷേധം നടത്തിയതെന്ന് രാഷ്‌ട്രീയ ഏകതാ അഭിയാൻ മൊറാങ് കോർഡിനേറ്റർ ജിതേന്ദ്ര യാദവ് പറഞ്ഞു.നേപ്പാളിൽ ചൈനയ്‌ക്കെതിരായ പ്രതിഷേധം നിത്യസംഭവമായി മാറിയിരിക്കുകയാണ്.