ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം ഫെബ്രുവരി ആദ്യവാരത്തോടെ കുറയുമെന്ന് ലോകാരോഗ്യ സംഘടനയിലെ സാങ്കേതിക ഉപദേശക സമിതി അധ്യക്ഷന്‍ ഡോ. അനുരാഗ് അഗർവാൾ. കേസുകൾ കുറയുമ്പോൾ ആദ്യം നിയന്ത്രങ്ങളിൽ ഇളവുവരുത്തേണ്ടത് സ്കൂളുകളിലാണെന്ന് അദ്ദേഹം പറഞ്ഞു.
ഓഫ് ലൈന്‍ ക്ലാസുകള്‍ അടിയന്തരമായി ആരംഭിക്കേണ്ടത് പുതുതലമുറയുടെ ഭാവിക്ക് അത്യാവശ്യമാണ്. കുട്ടികളെ സ്‌കൂളില്‍ നിന്നകറ്റുന്നത് അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ദോഷം ചെയ്യും. കുട്ടികളുമായി വിനോദസഞ്ചാര കേന്ദ്രങ്ങളിലടക്കം ചുറ്റുന്നതിലും നല്ലത് അവര്‍ സ്‌കൂളില്‍ പോകുന്നതാണ്.
വാക്‌സിനേഷന്‍ നിരക്കിലും അതിലൂടെ ആര്‍ജിച്ച പ്രതിരോധത്തിലും ഇന്ത്യ മുന്നിലാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മരണ നിരക്കും രോഗവ്യാപന നിരക്കും വളരെ കുറവാണ്. പോളിയോ പോലെയോ ചിക്കന്‍ പോക്‌സ് പോലെയോ കോവിഡ് വൈറസില്‍ നിന്ന് പ്രതിരോധകുത്തിവെപ്പിലൂടെ ശാശ്വതമായി രക്ഷപ്പെടാനാകില്ല. കോവിഡ് വൈറസ് പല വകഭേദങ്ങളായി രൂപാന്തരം പ്രാപിച്ച് സമൂഹത്തില്‍ നിലനില്‍ക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രതിരോധ ശേഷി ആര്‍ജിച്ച് മുന്നോട്ടു പോവുക മാത്രമാണ് ഏക പ്രതിവിധിയെന്നും അനുരാഗ് പറഞ്ഞു.