KeralaLatest

കുരങ്ങന്‍മാരെ ഓടിക്കാന്‍ നായയെ തെങ്ങില്‍ കയറ്റി യുവാവ്

“Manju”

പത്തനംതിട്ട: പറമ്പിലെ തെങ്ങുകളില്‍ നിന്ന് കായ്‌ഫലങ്ങള്‍ മോഷ്ടിച്ചുകൊണ്ട് പോകുന്ന കുരങ്ങന്‍മാരെ ഓടിക്കാന്‍ പഠിച്ചപ്പണി പതിനെട്ടും പയറ്റി എന്നിട്ടും രക്ഷയില്ല ഒടുവില്‍ അവസാന അടവെന്നവണ്ണം ഒരു സൂത്രം പരീക്ഷിച്ചു. സംഗതി ഏറ്റു. മണിയാര്‍ അരീക്കക്കാവ് ചൂളയ്ക്കല്‍ വീട്ടില്‍ ബിനോയ് തന്റെ പറമ്പില്‍ കയറി കരിക്കും തേങ്ങയും മറ്റും മോഷ്ടിച്ചുകൊണ്ടുപോകുന്ന കുരങ്ങന്‍മാരെ ഓടിച്ചത് മരക്കൊമ്ബില്‍ വലിയ നായയുടെ പാവയെ കെട്ടിവച്ചായിരുന്നു.

ബിനോയിയുടെ സൂത്രപ്പണി അയല്‍ക്കാര്‍ക്കും ഉപകാരമായിരിക്കുകയാണ്. കുരങ്ങന്മാര്‍ കൂട്ടത്തോടെ വന്ന് കരിക്ക് പിരിച്ചെടുക്കുന്നതിനാല്‍ പറമ്പിലെ തെങ്ങില്‍ നിന്ന് ഒരു കായ്ഫലവും കിട്ടിയിരുന്നില്ല. വിളവ് നശിപ്പിക്കുന്ന കുരങ്ങന്മാരെയും മറ്റ് കാട്ടു മൃഗങ്ങളെയും നോക്കിയിരുന്ന് പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും തുരത്തുന്നതാണ് മലയോരവാസികളുടെ ശീലം. എന്നാല്‍ അതുകൊണ്ടൊന്നും കുരങ്ങന്മാരുടെ ശല്യത്തിന് കുറവുവന്നില്ല. നായകളെയും പുലികളെയും കണ്ടാല്‍ കുരങ്ങന്മാര്‍ പേടിക്കുമെന്ന് ബിനാേയിക്ക് അറിയാമായിരുന്നു. ഒരു പരീക്ഷണം നടത്തിനോക്കാമെന്ന് കരുതി നായയുടെ അത്രതന്നെ വലിപ്പമുള്ള പാവ വാങ്ങാന്‍ തീരുമാനിച്ചു. എറണാകുളത്ത് പോയ സന്ദര്‍ഭത്തില്‍ ലുലുമാളില്‍നിന്ന് അത്തരത്തിലൊന്നു കിട്ടി. 5500രൂപയായിരുന്നു പാവയുടെ വില.

പിറ്റേന്ന് മരക്കൊമ്പുകള്‍ ചാടിച്ചാടി വന്ന കുരങ്ങന്മാര്‍ കണ്ടത് കൊമ്പത്ത് ഇരിക്കുന്ന നായെയാണ്. അടുത്തേക്ക് ചെല്ലാതെ, നായയെ നോക്കി കുറേനേരം ബഹളം കൂട്ടി. നായയ്ക്ക് കുലുക്കമില്ലെന്ന് കണ്ടതോടെ വന്നവഴിയേ മടങ്ങിപ്പോയി. പാവയെ വെച്ചതിന് ശേഷം ഒരു മാസമായി ഈ ഭാഗത്തേക്ക് കുരങ്ങന്മാരെ കാണാനേയില്ലെന്ന് ബിനോയി പറയുന്നു.

Related Articles

Back to top button