ഹരിപ്പാട് : ശാന്തിഗിരി ആശ്രമത്തിലെ ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിർദിനത്തിന്റെ ആഘോഷപരിപാടികൾക്ക് ഒരുങ്ങി ഹരിപ്പാട് ഉപാശ്രമം. നാളെ നടക്കുന്ന ഏകദിന സത്സംഗത്തിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായി. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി , ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാന തപസ്വി തുടങ്ങിയവർ സത്സംഗത്തിൽ പങ്കെടുക്കും. രാവിലെ 8 മണിക്ക് തുടങ്ങുന്ന സത്സംഗം വൈകിട്ട് 6 ന് സമാപിക്കും. ഏകദിന സത്സംഗത്തിൽ ഹരിപ്പാട്, കരുനാഗപ്പള്ളി ഏരിയകളിൽ നിന്നും ഗുരുഭക്തർ സംബന്ധിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും, സംസ്ഥാനത്തെ ജില്ലകളിലും നവഒലി ജ്യോതിർദിനം ആഘോഷപരിപാടികളുടെ ഭാഗമായി സത്സംഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.
മെയ് 6 നാണ് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലും ലോകമൊട്ടാകെയുള്ള ആശ്രമ സ്ഥാപനങ്ങളിലും വിപുലമായ പരിപാടികളോടെ നവഒലി ജോതിർദിനം ആഘോഷിക്കുന്നത്. ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരു ആദിസങ്കൽപത്തിൽ ലയിച്ചതിന്റെ ( ദേഹവിയോഗം) വാർഷികമായാണ് ശാന്തിഗിരി പരമ്പര നവഒലി ജ്യോതിർദിനം ആചരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വന്നെങ്കിലും ആൾക്കൂട്ട നിയന്ത്രണം കൂടി കണക്കിലെടുത്താണ് ജില്ലാതലത്തിൽ സത്സംഗങ്ങൾ നടത്തുന്നതെന്ന് ആർട്സ് & കൾച്ചർ വിഭാഗം ഇൻ-ചാർജ് സ്വാമി ജനനന്മ ജ്ഞാന തപസ്വി അറിയിച്ചു. സ്വാമി മധുരനാദൻ ജ്ഞാന തപസ്വി, സ്വാമി ചിത്തശുദ്ധൻ ജ്ഞാന തപസ്വി, സ്വാമി ജനസമ്മതൻ ജ്ഞാന തപസ്വി എന്നിവരാണ് ഹരിപ്പാട് നടക്കുന്ന ഏകദിന സത്സംഗത്തിന്റെ ക്രമീകരണച്ചുമതല നിർവഹിക്കുന്നത്.