സൈന്യവും കൈവിട്ടു; സുപ്രീംകോടതിയെ സമീപിച്ച് ഇമ്രാന്‍ ഖാൻ
ഇസ്ലാമാബാദ്: പാക് സുപ്രീംകോടതിയെ സമീപിച്ച് ഇമ്രാന്‍. സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്ന വിമതന്മാരെ അയോഗ്യരാക്കണമെന്നാണ് ഇമ്രാന്റെ ആവശ്യം. ഇതിനായി ഭരണഘടന വ്യവസ്ഥയില്‍ വ്യക്തത വേണമെന്നാണ് ഇമ്രാന്റെ ഹര്‍ജി. അറ്റോര്‍ണി ജനറല്‍ ഖാലിദ് ജാവേദ് ഖാന്‍ ആണ് ഹര്‍ജി നല്‍കിയത്.
പാര്‍ട്ടിക്കെതിരെ വോട്ടു ചെയ്യുന്നവരെ അയോഗ്യരാക്കാമെന്ന് ഭരണഘടനയില്‍ പറയുന്നുണ്ടെങ്കിലും കാലാവധിയെപ്പറ്റി വ്യക്തതയില്ല. ഇതിലാണ് ഇമ്രാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ഈ നടപടിയിലൂടെ ആജീവനാന്ത വിലക്ക് പേടിച്ച് വിമതര്‍ ഇമ്രാന്റെ പാളയത്തില്‍ എത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.
വിമതരായ 24 പേരെയും തിരിച്ചെത്തിക്കാനായി കൊണ്ടുപിടിച്ച ശ്രമമാണ് ഇമ്രാന്റെ ഭാഗത്ത് നിന്നും നടക്കുന്നത്. സ്നേഹമുള്ള പിതാവിനെപ്പോലെ താന്‍ എല്ലാവരോടും ക്ഷമിക്കുമെന്നുമാണ് ഇമ്രാന്റെ വാക്കുകള്‍. വെള്ളിയാഴ്ച തുടങ്ങാനിരിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്.