കൊച്ചി: കൊറോണയ്‌ക്ക് ശേഷം ഓൺലൈൻ ആയി സാധനങ്ങൾ വാങ്ങിക്കുന്ന രീതിയ്‌ക്ക് വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എന്തിനും ഏതിനും ഓൺലൈൻ സൈറ്റിലുകളിലേക്ക് ഓടുന്ന മലയാളി ഇടയ്‌ക്ക് പറ്റിക്കപ്പെടാറുണ്ട്. അടുത്തിടെ വീട്ടിലിരുന്ന് രക്തസമ്മർദ്ദം പരിശോധിക്കാനുള്ള ഉപകരണം വാങ്ങിയ ഉപഭോക്താവിന് മുട്ടൻ പണിയാണ് ലഭിച്ചത്.
കൊച്ചി കലൂരിൽ കമ്പ്യൂട്ടർ സെയിൽസ് സർവ്വീസ് കട നടത്തുന്ന അബ്ദു റഹിമാൻ എന്നയാൾക്കാണ് പണികിട്ടിയത്. എന്താണ് പണിയെന്നല്ലേ ഡോ മോർപെൻ കമ്പനിയുടെ ബിപി നോക്കുന്ന ഉപകരണം വാങ്ങിയ അബ്ദു റഹിമാന് ലഭിച്ചത് പൊട്ടിയ ഇഷ്ടികയാണ്.ഉത്പന്നത്തിന്റെ പേരും പരസ്യവുമുൾപ്പെടെയുള്ള പെട്ടിക്കുള്ളിൽ പൊട്ടിപ്പൊളിഞ്ഞ ഇഷ്ടിക കഷണമാണ് ഉണ്ടായിരുന്നത്.
പണമടച്ച് കൊറിയർ തുറന്നുനോക്കുമ്പോഴാണ് പറ്റിക്കപ്പെട്ടകാര്യം മനസിലാവുന്നത്.ഫ്‌ളിപ്കാർട്ടിന്റെ കസ്റ്റമർ കെയറിൽ വിവരം അറിയിച്ചെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും പരാതി പരിശോധിക്കുകയാണ് എന്നാണ് മറുപടി ലഭിക്കുന്നതെന്ന് അബ്ദു റഹിമാൻ പറയുന്നു. പ്രഷർ മോണിറ്ററിന് 970 രൂപയാണ് ഇയാളിൽ നിന്ന് ഈടാക്കിയിട്ടുള്ളത്. ജിഎസ്ടി നമ്പറടക്കമുള്ള ഇടപാടിൽ ഇങ്ങനെ ഒരു ചതി നടക്കുമെന്ന് കരുതിയില്ലെന്ന് ഉപഭോക്താവ് പറയുന്നു.