വനിതാ ലോകകപ്പ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് വിക്കറ്റിന് തോറ്റു ഇന്ത്യ പുറത്തായി
വനിതാ ലോകകപ്പിൽ നിർണ്ണായക മത്സരത്തിൽ തോറ്റ് ഇന്ത്യ പുറത്ത്. ടൂർണ്ണമെന്റിൽ നിലനിൽക്കാൻ ഇന്ത്യയ്‌ക്ക് അവസാന ലീഗ് മത്സരത്തിൽ ജയം അനിവാര്യമായിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ മൂന്ന് വിക്കറ്റിന് തോറ്റു. ഹാഗ്ലി ഓവലിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഷഫാലി വർമ, സ്മൃതി മന്ദാന, ക്യാപ്റ്റൻ മിതാലി രാജ് (68) എന്നിവരുടെ അർധ സെഞ്ചുറികളുടെ കരുത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 274 റൺസ് നേടി.
അവസാന ഓവറിലെ മുൻ ക്യാപ്റ്റൻ മിഗ്നോൺ ഡു പ്രീസിന്റെ വീരോചിതമായ പ്രകടനമാണ് പ്രോട്ടീസിന് വിജയമൊരുക്കിയത്. അവസാന ഓവറിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് ഏഴ് റൺസ് വേണ്ടിയിരുന്നു. അവസാന പന്തിലായിരുന്നു ദക്ഷിണാഫ്രിക്കൻ വനിതകളുടെ വിജയം. വനിതാ ലോകകപ്പിൽ ഇത് രണ്ടാം തവണയാണ് ഒരു ടീം ഇന്നിംഗ്സിന്റെ അവസാന പന്തിൽ ലക്ഷ്യം നേടുന്നത്. ഇന്ത്യയുടെ തോൽവിയോടെ വെസ്റ്റ് ഇൻഡീസ് ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകൾ സെമിഫൈനലിൽ എത്തി. ഇന്ത്യൻ ടീം അഞ്ചാം സ്ഥാനത്തെത്തി.
ഷഫാലി (46 പന്തിൽ 53), സ്മൃതി (84 പന്തിൽ 71) എന്നിവർ ഓപ്പണിംഗ് വിക്കറ്റിൽ 90 പന്തിൽ 91 റൺസ് കൂട്ടുകെട്ട് പങ്കിട്ട് ഇന്ത്യയ്‌ക്ക് മികച്ച തുടക്കം നൽകി. ഇന്ത്യ മാന്യമായ ഒരു ടോട്ടൽ ബോർഡിൽ സ്ഥാപിച്ചുവെങ്കിലും ദക്ഷിണാഫ്രിക്കയെ മറികടക്കാൻ പര്യാപ്തമായിരുന്നില്ല. മത്സരത്തിൽ ഭൂരിഭാഗവും ഇന്ത്യൻ സ്പിന്നർമാർ ദക്ഷിണാഫ്രിക്കയിൽ ആധിപത്യം പുലർത്തി.
അവസാന ഓവർ ഒരുപാട് നാടകീയതകൾ നിറഞ്ഞതായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്ക് ജയിക്കാൻ വേണ്ടത് 7 റൺസ്. ദീപ്തി ശർമ്മയുടെ ആദ്യ പന്തിൽ ത്രിഷ ചെട്ടി ഒരു റൺ നേടി. രണ്ടാമത്തെ പന്തിൽ ത്രിഷ റൺഔട്ടായി. അപ്പോൾ നാല് പന്തിൽ ആറ് റൺസ് ആയി വിജയലക്ഷ്യം. മൂന്നാമത്തെ പന്ത് ദക്ഷിണാഫ്രിക്കയുടെ ഡു പ്രീസ് സിംഗിൾ നേടി. നാലാമത്തെ പന്തിൽ ഇസ്മായിൽ സിംഗിൾ നേടി. വിജയലക്ഷ്യം രണ്ട് പന്തിൽ 4 റൺസ് ആയി മാറി. എന്നാൽ അഞ്ചാമത്തെ പന്ത് നേരിട്ട ഡു പ്രീസിനെ ലോംഗ്-ഓണിൽ ഹർമൻപ്രീത് കൗർ പിടിച്ചു. എന്നാൽ മൂന്നാം അമ്പയർ പന്ത് നോ ബോൾ വിധിച്ചപ്പോൾ വിളിച്ചപ്പോൾ പ്രോട്ടീസിന് കാര്യങ്ങൾ അനുകൂലമായി. ആ പന്തിൽ എക്‌സ്ട്ര അടക്കം രണ്ട് റൺസ് നേടുകയും ചെയ്തു. അപ്പോൾ രണ്ട് പന്തിൽ രണ്ട് റൺസ് മാത്രമായിരുന്നു ജയിക്കാൻ പ്രോട്ടീസിന് വേണ്ടിയിരുന്നത്. അടുത്ത പന്തിൽ മിഗ്നോൺ ഹോൾസ് സിംഗിൾ നേടി.
ദക്ഷിണാഫ്രിക്കയ്‌ക്ക് അവസാന പന്തിൽ വേണ്ടിയിരുന്നത് വെറും ഒരു റൺ. ഡു പ്രീസ് ഓഫിന്റെ പുറത്തേക്കുള്ള ബോൾ മിഡ് വിക്കറ്റിലൂടെ ഫ്‌ലിക്ക് ചെയ്ത് സിംഗിൾ നേടി ടീമിനെ വിജയത്തിലേക്ക നയിച്ചു. 16 മത്സരങ്ങൾ തോൽക്കാതെ ദക്ഷിണാഫ്രിക്ക അപരാജിത റെക്കോർഡ് നിലനിർത്തി. ലോറ വോൾവാർഡ് (80), മിഗ്നോൻ ഡു പ്രീസ് (52 നോട്ടൗട്ട്), ലാറ ഗൂഡാൽ (49) എന്നിവരുടെ മികവിലാണ് ദക്ഷിണാഫ്രിക്ക വിജയലക്ഷ്യം പൂർത്തിയാക്കിയത്.