IndiaLatest

നേപ്പാളിലേക്കുള്ള ട്രെയിന്‍ സര്‍വ്വീസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള ആദ്യ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചു. ത്രിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദൂബയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സര്‍വ്വീസ് ഫ്‌ളാഗ് ഓഫ് ചെയ്തത്.

കഴിഞ്ഞവര്‍ഷം പ്രധാനമന്ത്രിയായി ചുമതല ഏറ്റെടുത്ത ദൂബെ ഇതാദ്യമായാണ് ഇന്ത്യയില്‍ എത്തുന്നത്. രണ്ടു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ചടങ്ങില്‍ ഇരു രാജ്യങ്ങളും നിരവധി കരാറുകളില്‍ ഒപ്പു വെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷേര്‍ ബഹാദൂര്‍ ദ്യൂബയും ചേര്‍ന്ന് നേപ്പാളില്‍ റുപേ ആരംഭിച്ചു.

യനഗര്‍ – കുര്‍ത്ത ക്രോസ് ബോര്‍ഡര്‍ റെയില്‍വേ ലിങ്ക് നേപ്പാളിലെ ആദ്യത്തെ ആധുനിക റെയില്‍വേ സര്‍വീസായി മാറും. 35 കിലോമീറ്റര്‍ ദൂരം നീണ്ടുകിടക്കുന്ന ഈ സര്‍വീസ് ഇന്ത്യയിലെ ബിഹാറിലുള്ള ജയനഗറിനെയും നേപ്പാളിലെ കുര്‍ത്തയെയും തമ്മിലാണ് ബന്ധിപ്പിക്കുന്നത്. അഞ്ച് കോച്ചുകളുള്ള ഡെമു തീവണ്ടിയാണ് ആദ്യമായി ഈ റൂട്ടിലൂടെ ഓടിത്തുടങ്ങുക. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ ഈ റെയില്‍വേ സര്‍വീസ് ആരംഭിക്കുന്നതിലൂടെ സാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു.

സാധാരണ യാത്രകള്‍ക്കും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുമെല്ലാം ഇന്ത്യക്കാര്‍ക്ക് ഈ തീവണ്ടി സര്‍വീസിനെ ആശ്രയിക്കാന്‍ സാധിക്കും. ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് യാത്ര ചെയ്യണമെങ്കില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ ഒരു തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും കയ്യില്‍ കരുതേണ്ടതാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.

Related Articles

Back to top button