IndiaKeralaLatestThiruvananthapuram

ആലപ്പുഴ ബീച്ചില്‍ രണ്ടര വയസുകാരനെ തിരയില്‍പ്പെട്ട് കാണാതായി

“Manju”

സിന്ധുമോള്‍ ആര്‍

ആലപ്പുഴ: ബീച്ചില്‍ കുട്ടികളുമായി സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയുടെ കൈയ്യില്‍നിന്ന് രണ്ടരവയസ്സുകാരനെ തിരയില്‍ പെട്ട് കാണാതായി. തൃശൂര്‍ പൂതല്‍ചിറ പുതിയപറമ്പില്‍ ലക്ഷ്മണന്‍ -അനിത മോള്‍ ദമ്പതികളുടെ മകന്‍ ആദികൃഷ്ണയെയാണ് കാണാതായത്. അനിതമോളെയും ഇവരുടെ സഹോദരങ്ങളുടെ ആറും ഏഴും വയസ്സുള്ള മറ്റ് രണ്ട് കുട്ടികളെയും ഇവരോടൊപ്പം ബീച്ചില്‍ എത്തിയ ബന്ധുവായ ആലപ്പുഴ സ്വദേശി ബിനു രക്ഷപ്പെടുത്തി. ഞായറാഴ്ച ഉച്ചക്ക് 2.45നായിരുന്നു സംഭവം.
രണ്ട് ദിവസമായി അനിത മോളും ആദികൃഷ്ണയുടെ സഹോദരനും അനിതയുടെ സഹോദരന്റെ മകനുമായി തൃശൂരില്‍ വിവാഹത്തില്‍ പങ്കെടുത്തശേഷം ആലപ്പുഴ ഇന്ദിരാജങ്ഷനിലെ ബന്ധുവായ ചാത്തനാട് രാജി സദനത്തിലെ ബിനുവിന്റെ വീട്ടില്‍ എത്തിയതായിരുന്നു. ഞായറാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെ ഉച്ചഭക്ഷണത്തിനുശേഷം ബിനു വാഹനത്തില്‍ ഇവരുമായി ആലപ്പുഴ ബീച്ചില്‍ എത്തി. വിജയാപാര്‍ക്കിന് സമീപം എത്തിയ ഇവരെ പൊലീസ് കടല്‍ തീരത്തേക്ക് പോകാന്‍ അനുവദിച്ചില്ല. വാഹനവുമായി ഇവര്‍ ഇ.എസ്.ഐ ആശുപത്രിക്ക് സമീപത്തെ വില്ലേജ് ഓഫിസിന് പടിഞ്ഞാറ് ആളൊഴിഞ്ഞ ഭാഗത്ത് എത്തി.
ബിനു വാഹനം പാര്‍ക്ക് ചെയ്യാന്‍ പോയസമയം അനിതമോള്‍ കുട്ടികളുമായി തീരത്തേക്ക് പോയി. ഈസമയം കടല്‍ പ്രക്ഷുബ്ധമായിരുന്നു. തീരത്തുനിന്ന് കുട്ടികളുമായി സെല്‍ഫി എടുക്കുന്നതിനിടെ എത്തിയ കൂറ്റന്‍ തിരയില്‍ പെട്ട് നാലുപേരും കടലിലേക്ക് വീണു. കരച്ചില്‍ കേട്ട് ബിനു എത്തി അനിതമോളെയും ആദികൃഷ്ണയുടെ സഹോദരനും അനിതയുടെ സഹോദരന്റെ മകനെയും രക്ഷിച്ചു. അനിതമോളുടെ കൈയില്‍നിന്ന് ആദികൃഷ്ണ തിരയില്‍പെട്ട് കാണാതാവുകയായിരുന്നു. വിവരം അറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്സും മത്സ്യത്തൊഴിലാളികളും എത്തിയെങ്കിലും കൂറ്റന്‍തിരമാലകള്‍ ഇരച്ചുകയറുന്നതിനാല്‍ കടലിലേക്ക് ഇറങ്ങാന്‍ വയ്യാത്ത സാഹചര്യമായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഫോണ്‍, കാറിന്റെ താക്കോല്‍ എന്നിവയും നഷ്ടമായി. വിലക്കുകള്‍ ലംഘിച്ച്‌ ഉല്ലാസയാത്രക്ക് ബീച്ചിലെത്തി കുഞ്ഞിന് അപകടം സംഭവിച്ച സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നരഹത്യക്ക് കേസ് എടുക്കണമെന്ന് സി.ഡബ്ല്യു.സി ചെയര്‍പേഴ്‌സന്‍ ജലജ ചന്ദ്രന്‍ പൊലീസിനോട് ആവശ്യപ്പെട്ടു.

Related Articles

Back to top button