KeralaLatest

ബ്രഹ്മപുത്ര നദിക്ക് അടിയിലൂടെ തുരങ്കപാത നിര്‍മ്മിക്കാന്‍ ഇന്ത്യ

“Manju”

 

ന്യൂഡല്‍ഹി: ബ്രഹ്മപുത്ര നദിക്കടിയിലൂടെ തന്ത്രപ്രധാനമായ തുരങ്കപാത നിര്‍മിക്കാനൊരുങ്ങി ഇന്ത്യ. അസമിനേയും അരുണാചല്‍ പ്രദേശിനേയും ബന്ധിപ്പിച്ച്‌ റോഡ് – റെയില്‍ മാര്‍​ഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രത്യേക തുരങ്കം നിര്‍മിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്.

പൊതുജനങ്ങള്‍ക്കും സൈനിക ആവശ്യങ്ങളും ലക്ഷ്യംവെച്ചുള്ള രാജ്യത്തെ ആദ്യ തുരങ്കപാതയാണിത്. അസമിലെ തെസ്പൂരില്‍ നിന്ന് അരുണാചല്‍ പ്രദേശില്‍ ബ്രഹ്മപുത്ര നദി പ്രവേശിക്കുന്നത് വരെയുള്ള ഭാഗത്ത് തുരങ്കം നിര്‍മിക്കുന്നതാണ് പദ്ധതി.
ബോഡര്‍ റോഡ് ഓര്‍ഗനൈനേഷനുമായി (ബിആര്‍ഒ) ചേര്‍ന്നാവും പദ്ധതിയുടെ ആസൂത്രണമെന്ന് കേന്ദ്ര റെയില്‍വേ, ഗതാഗത മന്ത്രാലയം അറിയിച്ചു. തുരങ്കപാതക്ക് ഏകദേശം 7000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ബ്രഹ്മപുത്രയ്ക്ക് കുറുകെ വെള്ളത്തിനടിയിലൂടെയായി മൂന്ന് തുരങ്കങ്ങളാണ് നിര്‍മിക്കുന്നത്. ഇതില്‍ ഒന്ന് റോഡ് ഗതാഗതത്തിനും മറ്റൊന്ന് ട്രെയിന്‍ ഗതാഗതത്തിനുമാണ്. അടിയന്തര സേവനങ്ങള്‍ക്കായാണ് മൂന്നാമത്തെ പാത മാറ്റിവയ്ക്കുക. പ്രത്യേക ഇടനാഴി സൃഷ്ടിച്ച്‌ ഈ മൂന്ന് പാതകളും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യും.
9.8 കിലോമീറ്റര്‍ നീളമാണ് തുരങ്കത്തിനുണ്ടാവുക. നദിയുടെ അടിത്തട്ടില്‍ നിന്ന് 20 മുതല്‍ 30 മീറ്റര്‍ വരെ ആഴത്തിലായിരിക്കും തുരങ്കമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അരുണാചല്‍ അതിര്‍ത്തിയിലെ ചൈനീസ് ഭീഷണി നേരിടാന്‍ ലക്ഷ്യംവെച്ചുള്ളതാണ് പ്രധാനമായും ഇന്ത്യയുടെ ഈ തുരങ്ക നിര്‍മാണം. യുദ്ധമുണ്ടാകുന്ന സാഹചര്യത്തില്‍ ചൈനീസ് ആക്രമണത്തില്‍ അരുണാചല്‍ അതിര്‍ത്തിയിലേക്കുള്ള റോഡുകളും പാലങ്ങളും എളുപ്പത്തില്‍ തകരാനിടയുണ്ട്. പിന്നീട് അരുണാചല്‍ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് എത്തിപ്പെടാന്‍ സൈന്യത്തിന് പ്രതിബന്ധമായി നിന്നത് ബ്രഹ്മപുത്ര നദിയായിരുന്നു. ഇത് മുന്നില്‍ കണ്ടാണ് തുരങ്ക പാത നിര്‍മിക്കാന്‍ കേന്ദ്രം ആലോചന തുടങ്ങിയത്.
പ്രതിരോധ മന്ത്രാലയത്തിന്റെ അനിവാര്യമായ ആവശ്യങ്ങളിലൊന്നായിരുന്നു ഈ തുരങ്കപാതയെന്ന് റെയില്‍വേ മന്ത്രാലയ യോഗത്തിന്റെ മിനിറ്റ്‌സിലും വ്യക്തമാക്കുന്നുണ്ട്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ അടിയന്തരഘട്ടങ്ങളില്‍ അതിര്‍ത്തിയിലേക്ക് സൈനികരെയും ആയുധങ്ങളും എളുപ്പത്തില്‍ എത്തിക്കാന്‍ സാധിക്കും. ബ്രഹ്മപുത്രയ്ക്ക് അടിയിലൂടെ തുരങ്കപാത നിര്‍മിക്കാനുള്ള നിര്‍ദേശം മുമ്ബ് ദേശീയ ഹൈവേ ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനും (എന്‍എച്ച്‌ഐഡിസിഎല്‍) മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ 12,800 രൂപ ചെലവ് കണക്കാക്കിയ ഈ പദ്ധതി വാഹന ഗതാഗതം മാത്രമേ നിര്‍ദേശിച്ചിരുന്നുള്ളു.

Related Articles

Back to top button