3 മാസത്തിനിടെ വധശിക്ഷ നല്‍കിയത് 100-ലധികം പേര്‍ക്ക്
ന്യൂയോര്‍ക്ക്: ഇറാനില്‍ വധശിക്ഷ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് വരികയാണെന്ന കണ്ടെത്തലുമായി ഐക്യരാഷ്ട്രസഭ. 100ലധികം ആളുകളെയാണ് 2022 ലെ ആദ്യ മൂന്ന് മാസത്തിനുള്ളില്‍ ഇറാന്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയെന്ന് യു.എന്‍ റിപ്പോര്‍ട്ട്. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റേതാണ് റിപ്പോര്‍ട്ട്. യു.എന്‍ ഡെപ്യൂട്ടി ഹ്യൂമണ്‍ റൈറ്റ്‌സ് തലവന്‍ നദാ അല്‍ നഷിഫ് ആണ് കഴിഞ്ഞ ദിവസം ജനീവയില്‍ നടന്ന യുഎന്‍ മുനുഷ്യാവകാശ കൗണ്‍സിലില്‍ ഈ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഇറാന്‍ നടത്തുന്ന ഈ മനുഷ്യാവകാശ ലംഘനത്തെ യു.എന്‍ അപലപിക്കുകയും ചെയ്തു.
‘2020 ല്‍ 260 പേരാണ് വധശിക്ഷയ്ക്ക് വിധേയരായത്. 2021ല്‍ ഏറ്റവും കുറഞ്ഞത് 310 പേര്‍ വധിക്കപ്പെട്ടു. ഇതില്‍ കുറഞ്ഞത് 14 വനിതകളും ഉള്‍പ്പെടുന്നു. ജനുവരി 1 മുതല്‍ മാര്‍ച്ച് 20 വരെയുള്ള കാലയളവില്‍ 105 ഓളം പേര്‍ വധശിക്ഷയ്ക്ക് വിധേയരായി. ഇതില്‍ കൂടുതലും ന്യൂനപക്ഷ വിഭാഗക്കാര്‍ ആയിരുന്നു‘- യു.എന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
‘മയക്കുമരുന്ന് ഉപയോഗം പോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് പോലും വധശിക്ഷ നല്‍കുന്ന രീതി ഇറാനില്‍ വര്‍ദ്ധിക്കുന്നു. മാര്‍ച്ച് മാസത്തില്‍ 52 പേരെയാണ് മയക്ക് മരുന്നുമായി ബന്ധപ്പെട്ട കേസില്‍ വധശിക്ഷയ്ക്ക് വിധേയരാക്കാന്‍ ഷിറാസ് ജയിലിലേയ്ക്ക് മാറ്റിയത്. പ്രായപൂര്‍ത്തിയാകാത്ത കുറ്റക്കാര്‍ക്ക് പോലും വധശിക്ഷ നല്‍കുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണ്‘- നദാ അല്‍ നഷിഫ് കൗണ്‍സിലില്‍ അറിയിച്ചു