KeralaLatest

ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ നൂതന സാങ്കേതിക വിദ്യ

“Manju”

കൊച്ചി: കേരളത്തില്‍ ആദ്യമായി ഹൃദ്രോഗിയില്‍ ഓപ്പണ്‍ ഹാര്‍ട്ട് സ്യൂചര്‍ ലെസ് അയോര്‍ട്ടിക് പെര്‍സിവല്‍ വാല്‍വ് വിജയകരമായി ഘടിപ്പിച്ച്‌ കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി. പാലക്കാട് സ്വദേശിയായ സുധ എന്ന അമ്പത്തിയഞ്ചുകാരിയിലാണ് ഈ നൂതന വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ആസ്റ്റര്‍ മെഡ്‌സിറ്റി കാര്‍ഡിയാക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മനോജ് പി. നായര്‍, അനസ്തീഷ്യ & ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ.സുരേഷ് ജി നായര്‍, കാര്‍ഡിയാക് സര്‍ജറി വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. ജോര്‍ജ് വര്‍ഗീസ് കുര്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഈ നേട്ടം കരസ്ഥമാക്കിയത്.

ശ്വാസതടസ്സം, ഹൃദയമിടിപ്പിലെ അസ്വാഭാവികത എന്നിവ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സുധ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ കാര്‍ഡിയോളജി വിഭാഗത്തിലെത്തിയത്. വിദഗ്ദ്ധ പരിശോധനയില്‍ ഹൃദയത്തിലെ അയോര്‍ട്ടിക് വാല്‍വില്‍ കാല്‍സ്യം അമിതമായി അടിഞ്ഞുകൂടുന്ന കാല്‍സിഫിക് അയോര്‍ട്ടിക് വാല്‍വ് എന്ന രോഗാവസ്ഥ സ്ഥിരീകരിച്ചു. ഇത് അയോര്‍ട്ടിക് വാല്‍വിലൂടെയുള്ള രക്തപ്രവാഹം കുറയ്ക്കാന്‍ കാരണമാകുന്നു. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, പരതൈറോയിഡ് ഹോര്‍മോണ്‍, ഹൈപ്പര്‍ കാല്‍സെമിയ തുടങ്ങിയ രോഗാവസ്ഥകളും സുധയുടെ ചികിത്സമാര്‍ഗം നിശ്ചയിക്കുന്നത് കൂടുതല്‍ ദുഷ്‌കരമാക്കി.

തകരാറിലായ വാല്‍വ് മാറ്റി സ്ഥാപിക്കുക എന്നതായിരുന്നു ഏക പോംവഴി. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയിലൂടെ അയോര്‍ട്ടിക് വാല്‍വ് മാറ്റുന്ന ട്രാന്‍സ്‌കതീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇബ്ലാന്റേഷന്‍ (ടാവി) എന്ന ചികിത്സ രീതിയാണ് പൊതുവെ ഇതിനായി സ്വീകരിക്കാറുള്ളത്. എന്നാല്‍ രോഗിയുടെ സങ്കീര്‍ണമായ ആരോഗ്യ സ്ഥിതിയും ടാവി ശസ്ത്രക്രിയ ഇവരില്‍ എത്രത്തോളം വിജയകരമാവും എന്ന ആശങ്കയുമാണ്, പകരം നൂതന മാര്‍ഗമായ അയോര്‍ട്ടിക് വാല്‍വ് പേര്‍സിവല്‍ ഘടിപ്പിക്കുക എന്ന തീരുമാനത്തിലേക്ക് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം എത്തിച്ചേര്‍ന്നത്. ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആരോഗ്യവതിയായി സുധ ആശുപത്രി വിട്ടു.

ടാവിയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ ചികിത്സാ ചെലവും മികച്ച ഗുണഫലങ്ങളുമാണ് പുതിയ ചികിത്സാരീതിയുടെ മെച്ചമെന്ന് കാര്‍ഡിയാക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മനോജ് പി. നായര്‍ പറഞ്ഞു. ‘ടാവി’യുടെ അത്ര സങ്കീര്‍ണമല്ല എന്നതിലുപരി കുറച്ചു കൂടി വലിയ വാല്‍വ് ഘടിപ്പിക്കാനും, സ്‌ട്രോക് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നത് വഴി കൃത്യതയാര്‍ന്ന ചികിത്സ ഉറപ്പാക്കാമെന്നതും ഈ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതായും ഡോ. മനോജ് പി. നായര്‍ വ്യക്തമാക്കി.

ടാവി വാല്‍വിന്റെ കാലാവധി ഏഴ് വര്‍ഷമാണെങ്കില്‍ പെര്‍സിവല്‍ വാല്‍വിന്റെ കാലാവധി 15 വര്‍ഷം വരെയാണ്. മിനിമല്‍ ഇന്‍വേസീവ് രീതിയിലൂടെ സാധ്യമായ രോഗികളില്‍ ഈ പ്രക്രിയ നടത്താം. ബൈപ്പാസ് സമയം താരതമ്യേന കുറവാണെന്നത് ശസ്ത്രക്രിയയുടെ സങ്കീര്‍ണതകള്‍ കുറയ്ക്കുമെന്നും കാര്‍ഡിയാക് സര്‍ജറി വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. ജോര്‍ജ് വര്‍ഗീസ് കുര്യന്‍ പറഞ്ഞു.

കേരളത്തിലെ ആരോഗ്യ രംഗത്ത് ഇത്തരം നൂതന സാങ്കേതിക വിദ്യകള്‍ ഏറ്റവും ആദ്യം അവതരിപ്പിക്കാന്‍ സാധിക്കുന്നുവെന്നത് ആസ്റ്ററിനെ സംബന്ധിച്ച്‌ അഭിമാനകരമായ നേട്ടമാണെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ക്ലസ്റ്റര്‍ – ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. രാജ്യാന്തര നിലവാരമുള്ള അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ നമ്മുടെ നാട്ടിലും ലഭ്യമാക്കുക എന്ന സ്ഥാപിത ലക്ഷ്യം, ആസ്റ്റര്‍ വീണ്ടും തെളിയിക്കുകയാണെന്നും ഫര്‍ഹാന്‍ യാസിന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button