പട്ടാമ്പി : കൈകാലുകള്‍ക്ക് ശേഷിയില്ലാത്ത അമ്മയുടെയും സഹോദരന്റെയും കാര്യങ്ങള്‍ നോക്കി അവര്‍ക്ക് ഭക്ഷണവും നല്‍കിയാണ് പുലാച്ചിത്ര കുന്നങ്ങല്‍തൊടി കിഷോര്‍ ചൊവ്വാഴ്ചയും വീട്ടില്‍നിന്നിറങ്ങിയത്. പട്ടാമ്പിയിലെ സ്വകാര്യലാബിലെ ജോലിക്കായി വീട്ടില്‍നിന്നിറങ്ങും വരെ കാര്യങ്ങള്‍ പതിവുപോലെയായിരുന്നു. എന്നാല്‍, ഓങ്ങല്ലൂരെത്തിയപ്പോള്‍ കിഷോറിന്റെ സ്‌കൂട്ടറില്‍ ഇടിച്ച സ്വകാര്യബസ് ആ പതിവുകളെല്ലാം തെറ്റിച്ചു. അമ്മയ്ക്കും സഹോദരനും താങ്ങാവേണ്ട കിഷോറിനെ മരണത്തിലേക്ക് ഇടിച്ചിട്ടു.
ആ അപകടത്തില്‍ പൊലിഞ്ഞത് ഒരു യുവാവിന്റെ ജീവിതം മാത്രമല്ല, പ്രിയപ്പെട്ടവരുടെ ജീവിതവും വീടെന്ന സ്വപ്നവുമാണ്. അമ്മയും സഹോദരനുമായി കിഷോര്‍ അച്ഛന്റെ സഹോദരിയുടെ തറവാട്ടിലാണ് താമസം. പുലാച്ചിത്രയില്‍ പുതിയ വീടിന്റെ പണി നടക്കുന്നുണ്ട്. ഇവിടേക്ക് ഇരുവരെയും മാറ്റണമെന്നത് കിഷോറിന്റെ വലിയ സ്വപ്നമായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
കിഷോര്‍ ചെറുതായിരിക്കുമ്പോഴേ അച്ഛന്‍ കൃഷ്ണന്‍കുട്ടി മരിച്ചു. അമ്മ ഗിരിജ (48) പത്തുവര്‍ഷത്തിലേറെയായി കൈകാലുകള്‍ തളര്‍ന്നു കിടപ്പിലാണ്. ഈ സങ്കടത്തില്‍ കഴിയുമ്ബോഴാണ് മൂത്തസഹോദരന്‍ കിരണിനും (27) ഇതേ അസുഖം പിടിപെട്ടത്. ഇതോടെ, രണ്ടുപേരുടെയും പരിപാലനമെല്ലാം കിഷോറിന്റെ ചുമലിലായി. ആ അമ്മയും സഹോദരനും എഴുന്നേറ്റുകാണാനും കഷ്ടപ്പെട്ട് നിര്‍മിച്ച വീട്ടില്‍ ഒരു ദിവസമൊന്നുറങ്ങാനുമുള്ള സ്വപ്നം ബാക്കിയാക്കിയാണ് കിഷോറിന്റെ മടക്കം.
ഓങ്ങല്ലൂരില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ആണ് കിഷോര്‍ മരിച്ചത്. ഓങ്ങല്ലൂര്‍ പോക്കുപ്പടി മാട് ഇറക്കത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. വാണിയംകുളത്തുനിന്ന് പട്ടാമ്ബിയിലേക്ക് വരികയായിരുന്ന കിഷോര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിരേവന്ന ബസ് ഇടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണ കിഷോറിന്റെ തലയിലൂടെ ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ പട്ടാമ്ബിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പട്ടാമ്ബി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഷൊര്‍ണൂരില്‍നിന്ന് അഗ്‌നിരക്ഷാസേനാ യൂണിറ്റും എത്തിയിരുന്നു. പട്ടാമ്ബിയിലെ സ്വകാര്യ ലാബിലെ ജീവനക്കാരനാണ് കിഷോര്‍. അമ്മ: ഗിരിജ. സഹോദരങ്ങള്‍: കിരണ്‍, ഷിജിത്ത്.