തേങ്ങ വച്ച് സ്ഥാനം കണ്ടത് ഇരുപതിനായിരത്തോളം കിണറുകള്‍ക്ക്
മലപ്പുറം: പൊതിച്ച തേങ്ങ കൈയില്‍ പിടിച്ചുനടക്കും, ഭൂമിക്കടിയില്‍ വെള്ളമുള്ളിടത്തെത്തുമ്പോള്‍ തേങ്ങ ഇളകി താഴെ വീഴും. മലപ്പുറം മുണ്ടുപറമ്പിലെ റിട്ട. പ്രധാനാദ്ധ്യാപകന്‍ കലയത്ത് മുഹമ്മദ് ഹാരിസ് കിണറിന് സ്ഥാനം നിര്‍ണ്ണയിക്കുന്നത് ഇങ്ങനെയാണ്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 20,000ത്തോളം കിണറുകള്‍ക്ക് സ്ഥാനം നിര്‍ണ്ണയിച്ചിട്ടുണ്ട്. 2000 മുതല്‍ സ്ഥാനം നോക്കാന്‍ തന്നെ വിളിച്ചവരുടെ ഫോണ്‍ നമ്പറുകള്‍ 22 നോട്ട്ബുക്കുകളിലായി ഇദ്ദേഹം കുറിച്ചിട്ടിട്ടുണ്ട്. ശാസ്ത്രചിന്തകള്‍ എന്ന പുസ്തകത്തിലാണ് തേങ്ങ വച്ച് കിണറിന് സ്ഥാനം നോക്കുന്ന രീതി ഹാരിസ് വായിച്ചറിഞ്ഞത്. കൗതുകം തോന്നിയതോടെ തേങ്ങ വിദ്യ പരീക്ഷിച്ചാലോയെന്നായി.
ആദ്യം സ്വന്തം വീട്ടിലെ കിണറിന് സ്ഥാനം കണ്ടെത്തി. വെള്ളം കണ്ടതറിഞ്ഞ നാട്ടിലെ പലരും ഹാരിസിനെക്കൊണ്ട് സ്ഥാനം നോക്കിപ്പിച്ചു. എല്ലായിടത്തും വെള്ളം കണ്ടപ്പോള്‍ വലിയ പ്രചാരമായി. ഇപ്പോള്‍ ഒരുദിവസം എട്ട് കിണറുകള്‍ക്കെങ്കിലും സ്ഥാനം നിര്‍ണ്ണയിക്കുന്നുണ്ട്. തേങ്ങ വച്ച് നോക്കുമ്പോള്‍ ചിലര്‍ക്ക് പൂര്‍ണ്ണമായും വിശ്വാസം വരില്ല. ഇതോടെ കഴിഞ്ഞ വര്‍ഷം ജലസാന്നിദ്ധ്യമറിയുന്ന, ഒന്നര ലക്ഷത്തിന്റെ പൂള്‍ ഫൈന്‍ഡര്‍ മെഷീന്‍ വാങ്ങിച്ചു. ആവശ്യമുള്ളവര്‍ക്ക് മെഷീനിലും സ്ഥാനം കാണിക്കും. വെള്ളമുള്ളിടത്തെത്തുമ്പോള്‍ മെഷീന്‍ പൂര്‍ണ്ണമായും തിരിയും. ബീപ്പ് ശബ്ദവുമുണ്ടാക്കും.
ബക്കറ്റില്‍ വെള്ളമെടുത്ത് മുകളില്‍ പിടിച്ചാലൊന്നും തേങ്ങ കൈയില്‍ നിന്നിളകില്ല. ഭൂമിക്കടിയില്‍ വെള്ളത്തിന് ചലനമോ ഒഴുക്കോ വേണം. വെള്ളം കടന്നുപോകുന്ന പൈപ്പിനടുത്ത് നിന്നാലും തേങ്ങ ഇളകി വീഴും. ഇതിനായി ഉള്ളില്‍ വെള്ളം കുലുങ്ങുന്ന തേങ്ങയാണ് ഉപയോഗിക്കാറുള്ളതെന്ന് ഹാരിസ് പറയുന്നു. എങ്കില്‍ മാത്രമേ കൃത്യമായി സ്ഥാനം മനസിലാക്കാനാവൂ. ഉള്ളംകൈയില്‍ തേങ്ങയ്ക്ക് ബാലന്‍സ് കിട്ടാനായി തേങ്ങയില്‍ നീളത്തിലല്‍പ്പം ചകിരിയും കളയാതെ വെക്കാറുണ്ട്. സ്ഥാനം നിര്‍ണ്ണയിച്ച് വെള്ളം കാണാതെ പോയ ചുരുക്കം സംഭവങ്ങളുമുണ്ടായിട്ടുണ്ട്. പ്രത്യേക ഫീസൊന്നും ഈടാക്കാറില്ല. തരുന്നത് വാങ്ങും. എ.യു.പി.എസ് മുണ്ടുപറമ്പില്‍ നിന്ന് പ്രധാനാദ്ധ്യാപകനായി വിരമിച്ച ഹാരിസിപ്പോള്‍ മലപ്പുറത്തെ സ്വകാര്യകോളേജില്‍ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയാണ്. ഭാര്യ സുബൈദ. മക്കളായ ഫെമിന, സുഹാന എന്നിവര്‍ അദ്ധ്യാപികമാരാണ്. മകന്‍ മുഹമ്മദ് ഫവാസ് എം.ബി.ബി.എസ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിയും ഇളയമകള്‍ ദില്‍ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്.