ഇസ്ലാമാബാദ് : പാകിസ്താനിലെ ബലൂചിസ്ഥാനിൽ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് സിന്ധ് പ്രവേശ്യയിലെ 30 ഓളം ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ഇതോടെ സിന്ധ് പ്രവേശ്യയിൽ ആകെ വെള്ളപ്പൊക്കത്തിൽ മുങ്ങിയ ഗ്രാമങ്ങളുടെ എണ്ണം അമ്പത് കടന്നു. നിലവിൽ വെള്ളപ്പൊക്കം മാറ്റമില്ലാതെ തുടരുകയാണ്.തൊട്ടടുത്ത ജില്ലകളിലും വെള്ളപ്പൊക്കം വ്യാപിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.ദാദു ജില്ലയിലെ കച്ചോയിൽ മുപ്പത് ഗ്രാമങ്ങളും ലിങ്ക് റോഡുകളും വെള്ളത്തിൽ മുങ്ങി. ദുരിതബാധിത പ്രദേശത്തെ ജനങ്ങൾ ജീവൻ രക്ഷിക്കുന്നതിനായി ഉയർന്ന പ്രദേശങ്ങളിൽ അഭയം തേടിയിരിക്കുകയാണ്.
ബലൂചിസ്ഥാനെയും സിന്ധ് പ്രവിശ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് ലിങ്ക് പൂർണമായും തകർന്നിരിക്കുകയാണ്. ഇതേ തുടർന്ന് ഇരു മേഖലകളും തമ്മിലുള്ള ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ട നിലയിലാണ്.പ്രധാന പാലങ്ങൾ തകർന്നതിനാലും ഹൈവേയുടെ ഭാഗങ്ങൾ ഒലിച്ചുപോയതിനാലും ക്വറ്റ- കറാച്ചി ദേശീയപാതയിലെ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നെന്നും റിപ്പോർട്ടുണ്ട്.
ഈ വർഷത്തെ മൺസൂൺ സീസണിൽ ബലൂചിസ്ഥാനിൽ അസാധാരണമാം വിധം കനത്ത മഴയാണ് ലഭിച്ചിരിക്കുന്നത്. അതേസമയം അടുത്ത 24 മണിക്കൂറിനുള്ളിൽ പാകിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയാണ് ഉള്ളത്. മഴക്കൊപ്പം ഇടിമിന്നലിനും സാധ്യത ഉണ്ടെന്ന് പാകിസ്ഥാൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ജനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും സർക്കാർ ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചു.
കഴിഞ്ഞയാഴ്ച പാകിസ്താനിലെ കൊഹിസ്ഥാനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അമ്പതോളം വീടുകൾ ഒലിച്ചുപോയിരുന്നു. രണ്ട് ഗ്രാമങ്ങളെയായിരുന്നു വെള്ളപ്പൊക്കം ബാധിച്ചത്. വീടുകളും മിനി പവർ സ്റ്റേഷനുകളും ഒലിച്ചുപോയിരുന്നു.