ചെസ് ഒളിമ്പ്യാഡ്; ഇന്ത്യയ്‌ക്ക് ഇരട്ടവെങ്കലം; താരമായി മലയാളി
ന്യൂഡൽഹി: 44-ാമത് ചെസ് ഒളിമ്പ്യാഡിൽ ഇരട്ടവെങ്കലം സ്വന്തമാക്കി ഇന്ത്യ. ഓപ്പൺ വിഭാഗത്തിൽ ഇന്ത്യ ‘ബി’ ടീമും ഇന്ത്യ ‘എ’ വനിതാ ടീമും വെങ്കല മെഡൽ നേടി. റൗണക് സാധ്വാനിയുടെയും നിഹാൽ സരിന്റെയും മികവിലാണ് ഇന്ത്യ ‘ബി’ ടീം ജർമനിയെ തോൽപ്പിച്ചത്. ഓപ്പൺ വിഭാഗത്തിൽ ഉസ്‌ബെക്കിസ്ഥാൻ സ്വർണ്ണവും അർമേനിയ വെള്ളിയും നേടി.
18 കാരൻ നിഹാൽ സെരിനും 16 വയസ്സുക്കാരായ മൂന്നുപേരുമടങ്ങുന്ന നാലംഗ ടീമാണ് ബി ടീം. ഡി ഗുകേഷ്, ആർ പ്രഗ്‌നാനന്ദ, റൗണക് സാധ്വാനി,നിഹാൽ എന്നിവർ ചേർന്നാണ് ജർമനിയെ തോൽപ്പിച്ചത്.മിന്നുന്ന പ്രകടനമാണ് മലയാളിതാരമായ നിഹാൽ കാഴ്ച വെച്ചത്. വനിതകളുടെ വിഭാഗത്തിലും ഇന്ത്യയുടെ എ ടീം വെങ്കലം കരസ്ഥമാക്കി. വൈശാലി, കൊനേരു ഹംഫി, താനിയ സച്ച്ദേവ്, ഭക്തി കുൽക്കാരി എന്നിവരടങ്ങിയ ടീം അവസാന ദിനം വരെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ ചെസ് ഒളിമ്പ്യാഡിനാണ് സമാപനമായത്. ഏകദേശം 187 രാജ്യങ്ങളിൽ നിന്നുള്ള 188 ടീമുകൾ ഒളിമ്പ്യാഡിൽ പങ്കെടുത്തു. ഓപ്പൺ, വനിതാ വിഭാഗങ്ങളിലായി ആകെ ആറ് ടീമുകളെ അണിനിരത്തിയ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്.