IndiaLatest

ടൈറ്റാനികിന്റെ ഇതുവരെ കാണാത്ത മുഖം പുറംലോകത്തേക്ക്

“Manju”

ന്യൂയോര്‍ക്ക് : 1912 ഏപ്രില്‍ 15നാണ് വിശ്വപ്രസിദ്ധമായ ആര്‍.എം.എസ് ടൈറ്റാനിക് കപ്പല്‍ ആദ്യയാത്രയില്‍ തന്നെ മഞ്ഞുമലയിലിടിച്ച്‌ അറ്റ്‌ലാന്‍ഡിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിയത്.
ബ്രിട്ടീഷ് ഷിപ്പിംഗ് കമ്പനിയായ വൈറ്റ് സ്റ്റാര്‍ ലൈനിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ടൈറ്റാനിക്. ഏപ്രില്‍ 10ന് ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നിന്ന് അമേരിക്കയിലെ ന്യൂയോര്‍ക്കിലേക്ക് 2,224 യാത്രക്കാരുമായാണ് ടൈറ്റാനിക് കന്നിയാത്ര പുറപ്പെട്ടത്. അന്ന് നിര്‍മ്മിക്കപ്പെട്ടവയില്‍ വച്ച്‌ ഏറ്റവും വലിയ ആഡംബര കപ്പലായിരുന്ന ടൈറ്റാനികിനെ ‘ ഒരിക്കലും മുങ്ങാത്ത കപ്പല്‍ ” എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ വിധി മറ്റൊന്നായിരുന്നു.
അപകടത്തില്‍ 1,500 ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായി. സമുദ്രഗതാഗത ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറി ടൈറ്റാനികിന്റെ തകര്‍ച്ച. 1997ല്‍ ജെയിംസ് കാമറണിന്റെ ‘ ടൈറ്റാനിക് ” എന്ന സിനിമ കൂടി വന്നതോടെ ടൈറ്റാനിക് വീണ്ടും ലോകപ്രശസ്തമായി. ഇപ്പോഴും അറ്റ്‌ലാന്‍ഡിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ ഒരു പ്രേതക്കപ്പല്‍ പോലെ ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ കാണാം. ദ്രവിച്ച്‌ തുടങ്ങിയ ഈ അവശിഷ്ടങ്ങള്‍ക്കരികിലേക്ക് എത്തുക അത്ര എളുപ്പമല്ല.
എന്നാലിപ്പോള്‍ ആദ്യമായി ടൈറ്റാനിക് അവശിഷ്ടങ്ങളുടെ 8K റെസലൂഷനിലെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്. മുമ്ബ് കണ്ടിട്ടില്ലാത്ത ടൈറ്റാനികിന്റെ ഭാഗങ്ങളും ഈ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീഡിയോ പുറത്തുവിട്ടത്. 200 പൗണ്ട് ഭാരമുള്ള ടൈറ്റാനികിന്റെ കൂറ്റന്‍ നങ്കൂര ചങ്ങല, കപ്പലിന്റെ പോര്‍ട്ട്‌സൈഡിലെ നങ്കൂരം, കപ്പല്‍ രണ്ടായി പിളര്‍ന്നപ്പോള്‍ കലിനടിയിലേക്ക് വീണ ബോയ്‌ലറുകളിലൊന്ന് എന്നിവയൊക്കെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം.
ഓഷന്‍ഗേറ്റ് എക്സ്‌പെഡിഷന്‍സ് എന്ന കമ്ബനിയാണ് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത്. വീഡിയോ ഉയര്‍ന്ന റെസലൂഷനിലായതിനാല്‍ കപ്പലിന്റെ നിറങ്ങള്‍ സംബന്ധിച്ചും മനസിലാക്കാം.
ടൈറ്റാനികിന്റെ നങ്കൂരത്തില്‍ അതിന്റെ നിര്‍മ്മാതാക്കളായ നോഅ ഹിംഗ്‌ലി ആന്‍ഡ് സണ്‍സ് ലിമിറ്റഡിന്റെ പേര് എഴുതിയിരിക്കുന്നതും വീഡിയോയില്‍ കാണാമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വടക്കന്‍ അറ്റ്‌ലാന്‍ഡികില്‍ ഈ വര്‍ഷം മേയില്‍ നടത്തിയ എട്ട് ദിന പര്യവേഷണത്തിലൂടെയാണ് വീഡിയോ പകര്‍ത്തിയത്. പ്രതിവര്‍ഷം ഇവിടം സന്ദര്‍ശിച്ച്‌ കപ്പലിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കാനാണ് ഓഷന്‍ഗേറ്റ് ആലോചിക്കുന്നത്.

Related Articles

Back to top button