KeralaLatest

സ്കൂൾ ബസിനുള്ളിൽ മരിച്ച നാലുവയസുകാരിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

“Manju”

കൊച്ചി : ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ മരണപ്പെട്ട നാലു വയസുകാരി മിൻസ മറിയം ജേക്കബിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. കോട്ടയം ചിങ്ങവനത്തെ വീട്ടിൽ വൈകിട്ടാണ് സംസ്കാരം. കുടുംബവീട്ടിൽതന്നെ മകൾക്ക് അന്ത്യവിശ്രമം ഒരുക്കണമെന്ന പിതാവ് അഭിലാഷ് ചാക്കോയുടെ ആഗ്രഹപ്രകാരമാണ് മൃതദേഹം നാട്ടിലേയ്ക്ക് എത്തിച്ചത്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി രാവിലെ ഒൻപത് മണിയോടെയാണ് മിൻസയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്. രണ്ട് ദിവസം നീണ്ട പരിശോധനകൾക്ക് ശേഷം ഇന്നലെ വൈകിട്ടായിരുന്നു മൃതദേഹം വിട്ടുകിട്ടിയത്.

നാലാം പിറന്നാൾ ദിനത്തിലാണ് മിൻസയ്ക്ക് സ്‌കൂൾ ബസ് ജീവനക്കാരുടെ അശ്രദ്ധയിൽ ജീവൻ നഷ്‌ടമായത്. രാവിലെ സ്‌കൂളിലേക്ക് വന്ന കുട്ടി ബസിനുള്ളിലിരുന്ന് ഉറങ്ങിപ്പോയത് അറിയാതെ ബസ് ജീവനക്കാർ വാഹനം പൂട്ടി പോവുകയായിരുന്നു. ബസിനുള്ളിൽ കുടുങ്ങിയ കുട്ടി കനത്ത ചൂടിൽ ശ്വാസം മുട്ടി മരിച്ചുവെന്നാണ് നിഗമനം.

അതേസമയം, സ്കൂൾ ബസിനുള്ളിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ സ്കൂൾ അടച്ചുപൂട്ടാൻ ഖത്തർ വിദ്യാഭ്യാസ മന്ത്രാലം ഉത്തരവിട്ടു. വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ സ്‌കൂൾ ജീവനക്കാർക്ക് വീഴ്ച ഉണ്ടായതായി തെളിഞ്ഞതിനെ തുടർന്നാണ് നടപടി. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അൽ വക്രയിലെ സ്പ്രിങ്ഫീൽഡ് കിൻഡർ ഗാർഡനും ജീവനക്കാർക്കുമെതിരെയാണ് നടപടി.

 

 

Related Articles

Back to top button