പ്രതിസന്ധിയില്‍ അരികെ കരുതലായി ഗുരു : ജനനി ശ്യാമരൂപ ജ്ഞാനതപസ്വിനി
പോത്തൻകോട് : പ്രതിസന്ധികളില്‍ ഗുരു സാമീപ്യം കരുതലായി ഒപ്പമുണ്ടാകുമെന്നും, അത് അനുഭവത്തിലൂടെ തനിക്ക് മനസ്സിലായിട്ടുണ്ടെന്നും ഡോ. ജനനി ശ്യാമരൂപ ജ്ഞാനതപസ്വിനി. ഇന്ന് (3-10-2022) തിങ്കളാഴ്ച ആശ്രമം സ്പിരിച്ച്വല്‍ സോണില്‍ നടന്ന ഗുരുവുമായുള്ള അനുഭവം പങ്കുവെച്ച് സംസാരിക്കുകയായിരുന്നു ജനനി.
തിരുനെല്‍വേലിയില്‍ എം.ഡിയ്ക്ക് പഠിക്കുന്ന സമയത്താണ് കോവിഡ് മഹാമാരി പടര്‍ന്നു പിടിക്കുന്നത്. ആസമയത്ത് ഒരു സ്ഥലത്തു നിന്നും അടുത്ത സ്ഥലത്തേക്ക് പോകുവാൻ പാസ് ആവശ്യമായിരുന്നു. പഠിക്കുന്ന ആശുപത്രി മുഴുവന്‍ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞു. സഹപാഠികളെല്ലാം അവരവരുടെ വീടുകളിലേക്ക് പോയി. ഗവണ്‍മെന്റ് നിയമങ്ങള്‍ കാരണം അവിടെ ഏകയായി മാറിയ തനിക്ക് നാട്ടിലേക്കു പോരുവാൻ പ്രയാസമായി. മധുര ആശ്രമത്തിലേക്ക് പോകുവാൻ ഗുരുനിര്‍ദ്ദേശം ലഭിച്ചു. അത്ഭുതമെന്നു പറയട്ടെ അടുത്ത ദിവസം തന്നെ ഒരാത്മബന്ധു സഹായവുമായെത്തി. ബസില്‍ ചെന്നൈവഴി മധുരയിലെത്തുവാൻ ഒരു പാസിന്റെയും ആവശ്യമുണ്ടായില്ല. അത്തരത്തില്‍ പ്രതിസന്ധിയില്‍ കാക്കുന്ന കരുണാമയനാണ് ഗുരുവെന്ന് ജനനിയുടെ സാക്ഷ്യം.
തന്റെ കുടുംബം ആശ്രമത്തിലെത്തിയത് കുടുംബാംഗത്തിലൊരാളുടെ രോഗ ശമനത്തിനുള്ള ചികിത്സ തേടിയാണ്. അത് രണ്ടാമത്തെ വയസ്സിലായിരുന്നു. അത് ജീവിതത്തിലെ വഴിത്തിരിവായി. പിന്നീട് ഗുരുകുലബ്രഹ്മനിവേദിതം എന്ന കര്‍മ്മം നടന്നതുമുതല്‍ ആശ്രമ ജീവിതം ആരംഭിച്ചു. ആ സമയങ്ങളിലെല്ലാം സ്കൂള്‍ വിട്ടതിന്ശേഷം എന്നും ഗുരുവിനെ വന്ന് കാണുമായിരുന്നു. ഗുരു ഞങ്ങള്‍ക്ക് പ്രസാദം തരുകയും ചെയ്യുമായിരുന്നു. ആശ്രമാന്തരീക്ഷത്തില്‍ ഞങ്ങള്‍ കാണിക്കുന്ന വികൃതികള്‍ക്ക് മുതിര്‍ന്ന ജനനിമാര്‍ സ്നേഹപൂര്‍വ്വം താക്കീത് നല്‍കുമ്പോള്‍, ഗുരു അതുകേട്ട് മന്ദഹസിക്കുകയല്ലാതെ, വഴക്ക് പറയില്ലായിരുന്നു.
ഗുരുവിനോടൊത്ത് കഴിയുമ്പോള്‍ ഭക്തി വിനയം ഗുരുവിനോടുള്ള ഉറച്ച വിശ്വാസം ഇവ മൂന്നും അടിസ്ഥാനമായും ഉണ്ടാകണം. പരസ്പരവും മറ്റുള്ളവരോടും പെരുമാറ്റത്തില്‍ വിനയം ബഹുമാനം എന്നിവകാത്തു സൂക്ഷിക്കണം. തന്റെ പൂര്‍വ്വാശ്രമത്തിലെ പേര് മാറ്റണമെന്ന് ഗുരുവിനോട് പറഞ്ഞപ്പോള്‍ “ഇവള്‍ക്ക് വലിയ ഒരു പേര് കൊടുക്കും” എന്നാണ് ഗുരു പറഞ്ഞു. അത് അക്ഷരാര്‍ത്ഥത്തില്‍ സന്ന്യാസ ജീവിതത്തില്‍ അനുഭവമാകുകയും ചെയ്തു.
പ്രതിസന്ധികളില്‍ ഗുരു സാമീപ്യം കരുതലായി ഒപ്പമുണ്ടാകുമെന്നും, അത് അനുഭവത്തിലൂടെ തനിക്ക് മനസ്സിലായിട്ടുണ്ടെന്നും ഡോ. ജനനി ശ്യാമരൂപ ജ്ഞാനതപസ്വിനി. ശാന്തഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ നിന്നും സിദ്ധയില്‍ ഡോക്ടറായപ്പോള്‍ അഭിവന്ദ്യ ശിഷ്യപൂജിത പറഞ്ഞു ഇപ്പോള്‍ ജോലിയ്ക്ക് പോകരുത് എം. ഡി എടുക്കണം. 8 വര്‍ഷത്തിന് ശേഷം തിരുനെല്‍വേലിയില്‍ എം ഡി എടുക്കാന്‍ പോയ സമയത്ത് താമസ സൗകര്യത്തിന് കോളേജ് ഹോസ്റ്റലില്‍ തന്നെ നില്‍ക്കണമെന്ന് ശിഷ്യപൂജിത അറിയിച്ചു. ഒരുപാട് അന്വഷിച്ചതിന് ശേഷമാണ് അകത്ത് താമസസൗകര്യം ലഭിച്ചത്. ഒരു ദിവസം ഹോസ്റ്റലില്‍ മാംസാഹാരം ഉള്ളതിനാല്‍ ആഹാരം കഴിക്കാതെ ഇരുന്നു. ഈ സമയത്ത് ഗുരു ഇരിക്കുന്നതായും തൊട്ടടുത്ത് കപ്പപഴം അരികിലിരിക്കുന്നതായും കണ്ടു. ഉടന്‍ തന്നെ ഹോസ്റ്റല്‍ വാര്‍ഡന്‍ കപ്പ പഴവുമായ് എത്തുകയും ചെയ്തു. ആ സാഹചര്യത്തില്‍ വിശപ്പ് ശമിപ്പിക്കത്തക്കവണ്ണം ഗുരുവില്‍ നിന്ന് കിട്ടിയ കരുതല്‍ എല്ലാവരുമായും പങ്ക് വെച്ചു. പുറത്ത് എവിടെ പോയാലും ഗുരു സാന്നിദ്ധ്യം ഒപ്പമുള്ളതായി അനുഭവപ്പെട്ടു. ഇന്ന് എട്ടാം ദിവസം ഗുരുധര്‍മ്മപ്രകാശസഭയിലെ നാലുപേരാണ് ഗുരുവുമായുള്ള തങ്ങളും അനുഭവം പങ്കിട്ടത്.