ദൈവീകത കാത്തുസൂക്ഷിക്കണം – ഫാ.ജിനു മച്ചുകുഴി
പോത്തൻകോട് : എളിമയും അനുസരണാശീലവും ദൈവീകമാണെന്നും അത് സന്ന്യാസത്തിന്റെ പാതയില്‍ കാത്തു സൂക്ഷിക്കണമന്നും കോട്ടയം ദര്‍ശന അക്കാദമി ഡയറക്ടര്‍ ഫാ. ജിനു മച്ചുകുഴി. ശാന്തിഗിരി ആശ്രമത്തില്‍ ഇന്ന് ഉച്ചയ്ക്ക് (4-10-2022 ചൊവ്വാഴ്ച) സന്ന്യാസംഘത്തിനായുള്ള ബോധന ക്ലാസ്സില്‍ സംസാരിക്കുകയായിരുന്നു ഫാദര്‍. ശാന്തിഗിരിയിലെ അന്തരീക്ഷത്തിലേക്ക് താൻ കടന്നുവന്നത് ഇവിടെ നിന്നും എന്തെങ്കിലും പകര്‍ത്തിയെടുക്കുവാനാണ്. ഈ അന്തരീക്ഷത്തില്‍ പ്രവേശിച്ചപ്പോള്‍ ചൈതന്യം ദര്‍ശിച്ചു. ഇവിടെ കൂടിയിരിക്കുന്നവരില്‍ ആ ചൈതന്യ ഭാവം ദര്‍ശിക്കുവാനും കഴിഞ്ഞു. നമ്മുടെ എല്ലാം ലക്ഷ്യം ഒന്നാണ്. അത് ദൈവത്തിലേക്കുള്ള പാതയാണ്.
കുട്ടിക്കാലത്ത് തന്റെ അമ്മ പ്രാര്‍ത്ഥന പറഞ്ഞുതന്നത് എന്നും രാവിലെ ചൊല്ലിയിട്ടേ സ്കൂളില്‍ പോയിരുന്നുള്ളൂ. പ്രാര്‍ത്ഥന ഒരു ജീവിത മന്ത്രമായി സ്വീകരിച്ചു. പ്രാര്‍ത്ഥന ജീവിതത്തിന്റെ ഭാഗമായിക്കാണണം. ചിട്ടയായ ഒരു ജീവിതം സൃഷ്ടിച്ചെടുക്കണം. മറ്റുള്ളവരുടെ കുറ്റവും കുറവുകളും പറയാതിരിക്കുക. നമ്മെ ഈ രൂപത്തില്‍ സൃഷ്ടിച്ച ദൈവത്തോട് നന്ദിപറയുക. ഓരോ മനുഷ്യരും രൂപത്തിലും ഭാവത്തിലും സ്വരത്തിലും ഒക്കെ വ്യത്യസ്തരായിരിക്കുന്നത് നമ്മെ തിരിച്ചറിയാൻ വേണ്ടിയാണ്. ആ തിരിച്ചറിവ് നമ്മുടെ ജീവിതത്തിലും ഉണ്ടാകണം. ഇത്രയേറെ കഴിവുകളോടെ നമ്മെ സൃഷ്ടിക്കാൻ കഴിഞ്ഞ വിധാതാവിന് നമ്മെ ഏകരൂപത്തിലും ഭാവത്തിലും ആക്കുവാൻ നിഷ്പ്രയാസം സാധിക്കും. എന്നാല്‍ അവിടുന്ന് നമുക്ക് ഈ വ്യത്യസ്തതതന്നത് എന്തിനാണ്? നമ്മിലെ കൂര്‍മ്മബുദ്ധിയും, കൗശലവും നാം വിഴിവിട്ട് ഉപയോഗിക്കുമെന്നതിനാലാണ്. തിരിച്ചറിവാണ് പ്രധാനം, അത് ജീവിതത്തിലും പ്രവര്‍ത്തിയിലും, സഹജീവികളിലും കാട്ടണമെന്നും ഫാ.ജിനു മച്ചുകുഴി പറഞ്ഞു.