അർഹതയുണ്ടെങ്കിൽ മാത്രമെ ജോലി ലഭിക്കൂ; മുഖ്യമന്ത്രി
തിരുവനന്തപുരം: അർഹതയുണ്ടെങ്കിൽ മാത്രമെ ജോലി ലഭിക്കുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയതമായ മാർഗത്തിലൂടെ മാത്രമെ തൊഴിൽ തരാനാകൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പ്രതിപക്ഷം സമരരംഗത്തിറങ്ങിയത്. ഉദ്യോഗാർത്ഥികളുടെ താൽപര്യത്തിന് വിരുദ്ധമാണ് ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ. രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്ന പ്രതിപക്ഷത്തിന്റേത് കുത്സിത പ്രവർത്തിയാണെന്നും അദ്ദേഹം ആരോപിച്ചു.
ഉദ്യോഗം മോഹിക്കുന്ന യുവജനങ്ങളെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണ്. സമരത്തെ പിന്തുണച്ച് മുൻ മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത് അസാധാരണമാണ്. റാങ്ക് ലിസ്റ്റിൽ ഉള്ള എല്ലാവർക്കും അഡൈ്വസ് ലഭിക്കണമെന്നത് വിചിത്ര വാദമാണ്. പിഎസ്‌സിയ്ക്ക് നിയമനം വിടാത്ത തസ്തികകളിലാണ് സ്ഥിരപ്പെടുത്തൽ നടത്തിയത്. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയം ഉദ്യോഗാർത്ഥികൾ തിരിച്ചറിയണമെന്നും പിണറായി ആവശ്യപ്പെട്ടു. പത്ത് വർഷത്തിലധികം കഴിഞ്ഞവരെയാണ് സ്ഥിരപ്പെടുത്തുന്നതെന്ന ന്യായവും മുഖ്യമന്ത്രി പങ്കുവെച്ചു.