ദില്ലി: മധ്യ ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊവിഡ് 19 മഹാമാരി ലോക സാമ്പത്തിക പ്രവർത്തനങ്ങളെ തന്നെ തകിടം മറിച്ചിരുന്നു. ലോക്ക്ഡൗൺ വ്യവസായങ്ങളെ ഏതാണ്ട് നിശ്ചലമാക്കി. ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 2020-ൽ ലോകത്തെ 71 ദശലക്ഷം ആളുകൾ ആണ് കൊവിഡ് കാരണം കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടത്. ഇതിലെ 79 ശതമാനം ആളുകളും ഇന്ത്യക്കാരാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.
“ദാരിദ്ര്യവും പങ്കുവെയ്ക്കപ്പെട്ട സമൃദ്ധിയും” എന്ന തലക്കെട്ടിലാണ് ലോക ബാങ്ക് റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. ലോകത്തെ ദാരിദ്ര്യം വർദ്ധിപ്പിക്കുകയാണ് കോവിഡ് മഹാമാരി ചെയ്തത് എന്ന റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. 2019 ൽ 8.4 ശതമാനമായിരുന്ന ദാരിദ്ര്യ നിരക്ക് 2020 ൽ 9.3 ശതമാനമായി ഉയർന്നു. 2020 അവസാനത്തോടെ, 71 ദശലക്ഷം ആളുകൾ കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി, അതിന്റെ ഫലമായി ആഗോളതലത്തിൽ തെന്നെ ഏകദേശം 700 ദശലക്ഷത്തിലധികം പേർ കടുത്ത ദാരിദ്ര്യത്തിലായി എന്നാണ് റിപ്പോർട്ട്.