ഓസ്ട്രേലിയയെ 89 റൺസിന് തകർത്ത് ന്യൂസിലൻഡ്
സിഡ്നി: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടങ്ങൾക്ക് തുടക്കം. ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് ഓസ്ട്രേലിയയെ 89 റൺസിന് പരാജയപ്പെടുത്തി. ബാറ്റിംഗിൽ ഡെവൺ കോൺവേയും ബൗളിംഗിൽ ടിം സൗത്തിയും മിച്ചൽ സാന്റ്നറും കിവീസിനായി തിളങ്ങി.
ടോസ് നേടിയ ഓസ്ട്രേലിയ ന്യൂസിലൻഡിനെ ബാറ്റിംഗിനയക്കുകയായിരുന്നു. 58 പന്തിൽ 92 റൺസ് നേടി പുറത്താകാതെ നിന്ന കോൺവേയുടേയും 16 പന്തിൽ 42 റൺസ് നേടിയ ഫിൻ അലന്റെയും ബാറ്റിംഗ് മികവിൽ കിവീസ് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് എന്ന കൂറ്റൻ ടോട്ടൽ പടുത്തുയർത്തി. നീഷാം 13 പന്തിൽ 26 റൺസെടുത്ത് പുറത്താകാതെ നിന്നു.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 17.1 ഓവറിൽ 111 റൺസിന് പുറത്തായി. ടിം സൗത്തി 6 റൺസിന് 3 വിക്കറ്റും സാന്റ്നർ 31 റൺസിന് 3 വിക്കറ്റും വീഴ്‌ത്തി. ട്വന്റി 20 ലോകകപ്പിൽ റൺസ് അടിസ്ഥാനത്തിൽ ഓസ്ട്രേലിയയുടെ ഏറ്റവും വലിയ തോൽവിയാണ് ഇത്. 28 റൺസെടുത്ത മാക്സ്വെൽ ആണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ.