KeralaLatest

കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് കളക്ഷന്‍ നല്‍കി കുറിഞ്ഞിപ്പൂക്കാലം

“Manju”

ഇടുക്കി; പ്രതിസന്ധിക്കാലത്ത് റെക്കോഡ് കളക്ഷനുമായി ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി. നീലക്കുറിഞ്ഞി പൂത്ത ഇടുക്കി ശാന്തമ്പാറ കള്ളിപ്പാറയിലേയ്ക്ക് നടത്തിയ പ്രത്യേക സര്‍വ്വീസിലാണ് കെ.എസ്.ആര്‍.ടി.സി ലക്ഷങ്ങളുടെ കളക്ഷന്‍ നേടിയത്. കുറഞ്ഞ ദിവസത്തിനുള്ളില്‍ കൂടുതല്‍ വരുമാനം നേടിയെന്ന പ്രത്യേകതയും ഈ നേട്ടത്തിന് പിന്നിലുണ്ട്.

12 വര്‍ഷത്തിലൊരില്‍ മാത്രം സംഭവിക്കുന്ന നീലക്കുറിഞ്ഞി വസന്തത്തേക്കുറിച്ചറിഞ്ഞ് വിദേശികളടക്കമുള്ള സഞ്ചാരികളാണ് ഇടുക്കിയിലേക്ക് ഒഴുകിയെത്തിയത്. വാഹനങ്ങള്‍ നിരവധിയെത്തിയതോടെ വന്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കെ എസ് ആര്‍ ടി സി കള്ളിപ്പാറയിലേയ്ക്ക് പ്രത്യേക സര്‍വ്വീസ് ആരംഭിക്കുകയായിരുന്നു. ശാന്തമ്പാറയില്‍ നിന്നും ഉടുമ്പന്‍ചോലയില്‍ നിന്നുമായിരുന്നു കള്ളിപ്പാറയിലേയ്ക്കുള്ള സര്‍വ്വീസുകള്‍. ആദ്യ ദിവസം പന്ത്രണ്ട് ബസ്സാണ് സര്‍വ്വീസ് നടത്തിയതെങ്കില്‍ തൊട്ടടുത്ത ദിവസം 32 ബസുകള്‍ നിരത്തിലിറക്കേണ്ടി വന്നു. സഞ്ചാരികളുടെ തിരക്ക് വലിയ തോതില്‍ വര്‍ധിച്ചതോടെയാണ് ബസ്സുകളുടെ എണ്ണം കൂട്ടിയത്.

ആദ്യ മൂന്ന് ദിവസം കൊണ്ട് കെ എസ് ആര്‍ ടി സിയ്ക്ക് ലഭിച്ചത് 21 ലക്ഷത്തി എഴുപത്തി അയ്യായിരം രൂപയാണ്. കുറഞ്ഞ ദിവസത്തില്‍ കൂടുതല്‍ വരുമാനം നേടിയെന്ന പ്രത്യേകതയും കുറിഞ്ഞി മലയിലേയ്ക്കുള്ള സര്‍വ്വീസിനുണ്ട്. മൂന്നാര്‍ മേഖലയില്‍ നിന്നും സഞ്ചാരികളെത്തുന്ന വാഹനം ശാന്തമ്പാറയിലും കുമളി മേഖലയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ഉടുമ്പന്‍ചോലയിലും പാര്‍ക്ക് ചെയയ്തതിന് ശേഷം സന്ദര്‍ശകര്‍ കെ എസ് ആര്‍ ടി സി ബസ്സില്‍ കുറിഞ്ഞി മലയിലേയ്ക്ക് എത്തിയതിനാല്‍ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിനും ആശ്വാസം പകരാന്‍ കഴിഞ്ഞിരുന്നു.

എന്തായാലും കടുത്ത പ്രതിസന്ധി നേരിടുന്ന സമയത്ത് കെഎസ് ആര്‍ ടി സി ക്ക് ലഭിച്ച ബോണസായിരുന്നു കള്ളിപ്പാറയിലെ കുറിഞ്ഞിപ്പൂക്കാലം. ഇതോടെ ഹൈറേഞ്ചിന്റെ ഉള്‍ഗ്രാമ പ്രദേശങ്ങളിലെ ടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് ഇത്തരത്തില്‍ കെ എസ് ആര്‍ ടി സി സര്‍വ്വീസ് ആരംഭിക്കണമെന്ന ആവശ്യവും ഇപ്പോള്‍ ഉയരുന്നുണ്ട്.

Related Articles

Back to top button