InternationalLatest

ഗിനിയയില്‍ കുടുങ്ങിയ നാവികരെ കപ്പലിലേക്ക് മാറ്റി

“Manju”

ഇക്വറ്റോറിയല്‍ ഗിനിയയില്‍ കുടുങ്ങിയ നാവികരില്‍ 15 പേരെ നാവിക സേനയുടെ കപ്പലിലേക്ക് മാറ്റി. മലയാളിയായ വിജിത്ത്, മില്‍ട്ടണ്‍ എന്നിവരെ ഉള്‍പ്പെടെ മാറ്റിയെന്നാണ് വിവരം. നാവികരുടെ ഫോണ്‍ പിടിച്ചുവാങ്ങി. ആശയവിനിമയം നഷ്ടമായെന്ന് ചീഫ് ഓഫീസര്‍ സനു ജോസഫ് അറിയിച്ചു. 15 നാവികരെയും നൈജീരിയയിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് സൂചന. അതെ സമയം ജീവനക്കാരുടെ മോചനത്തിനായി കപ്പല്‍ കമ്പനി അന്തര്‍ ദേശീയ കോടതിയെ ഉടന്‍ സമീപിക്കും.

തടവിലാക്കപ്പെട്ട മലയാളികള്‍ അടക്കമുള്ള നാവികരെ മോചിപ്പിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് നല്‍കിയിരുന്നു. കപ്പല്‍ ജീവനക്കാരുടെ ജീവന്‍ അപകടത്തിലാണെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

തടവിലായവരെ മോചിപ്പിക്കാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് കത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നു മലയാളികളടക്കം 16 ഇന്ത്യക്കാരെയാണ് ഗിനിയയില്‍ തടഞ്ഞുവച്ചിരിക്കുന്നത്. മോചനത്തിന് അടിയന്തിര ഇടപെടല്‍ വേണമെന്നും മോചനം വൈകിപ്പിക്കുന്നത് ജീവന്‍ അപകടത്തിലാക്കുമെന്നും കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. സുരക്ഷിതമല്ലാതെ, തടവില്‍ തുടരുന്നത് കപ്പല്‍ ജീവനക്കാരുടെ മാനസ്സിക ശാരീരിക നിലയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു

Related Articles

Back to top button