ശ്രീജ.എസ്
നെടുമ്പാശേരി: പാറക്കടവ് കുന്നപ്പിള്ളി മനയില്‍ ലീല അന്തര്‍ജ്ജനം. ഭിന്നശേഷിക്കാരനായ മകന്റെ സുരക്ഷിത ഭാവിക്കായി സ്വന്തമായുള്ള 71 സെന്റ് സ്ഥലവും വീടും സേവാഭാരതിക്ക് കൈമാറുന്നതിന് 76കാരിയായ ഈ അമ്മയ്ക്ക് മറിച്ച് ആലോചിക്കേണ്ടിവന്നില്ല.
ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു ലീലയുടെ ഭര്‍ത്താവ് ജയന്തന്‍ നമ്പൂതിരി. ഇവർക്ക് അഞ്ച് ആണ്‍ മക്കളാണ് . ഭിന്നശേഷിക്കാരായി പിറന്ന മറ്റ് നാലു പേരെയും പലപ്പോഴായി വിധി തട്ടിയെടുത്തു
മൂന്ന് വര്‍ഷം മുമ്പ് ജയന്തനും മരിച്ചതോടെ ലീല തനിച്ചായി. മകന്‍ വിനയന് പ്രായം 33 കഴിഞ്ഞെങ്കിലും ഒരു വയുകാരന്റെ മനസാണ്. ഭക്ഷണം നല്‍കുന്നതും വസ്ത്രം മാറുന്നതും തുടങ്ങി പ്രാഥമീകാവശ്യങ്ങള്‍ക്ക് വരെ പരസഹായം വേണം. തന്റെ കാലശേഷം മകനെ ആര് സംരക്ഷിക്കുമെന്ന ചിന്തിയെ തുടര്‍ന്നാണ് ലീല സേവാഭാരതിയെ സമീപിച്ചത്. ഭൂമിയും സ്ഥലവും നല്‍കാം പകരം ഭിന്നശേഷിക്കാര്‍ക്ക് സംരക്ഷണത്തിനായി ഒരു കേന്ദ്രം തുടങ്ങണമെന്ന് മാത്രമായിരുന്നു ലീലയുടെ ആവശ്യം.
സേവാഭാരതി സമ്മതം മൂളിയതോടെ അത് പുതുചരിത്രമായി. കൈമാറിയ 2.67 കോടി രൂപയുടെ ജയന്തന്‍ നമ്പൂതിരി സ്മാരക മന്ദിരവും ഭിന്നശേഷിക്കാര്‍ക്കായി സുകര്‍മ വികാസ് കേന്ദ്രവും ഉയര്‍ന്നു. സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെയാണ് നിര്‍മ്മാണം. ഭിന്നശേഷിക്കാര്‍ക്ക് പ്രതീക്ഷയുടെ പുതുവെളിച്ചം നല്‍കുന്നതാണ് സുകര്‍മ വികാസ് കേന്ദ്രം. മൂന്ന് നിലകളിലായി 12,000 ചതുരശ്ര അടിയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ 25 ഭിന്നശേഷിക്കാരായ ആണ്‍കുട്ടികളെ താമസിപ്പിക്കാം. വിവിധ പരിശീലനങ്ങളിലൂടെ മാനസീക ഉല്ലാസം നല്‍കുകയാണ് ലക്ഷ്യം. മുപ്പതോളം പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു. ലീല അന്തര്‍ജനത്തിന്റെ മാതൃക പിന്‍തുടര്‍ന്ന് സേവാഭാരതിക്ക് റിട്ട.ഹെഡ്മിസ്ട്രസ് വിലാസിനി 17.5 സെന്റ് സ്ഥലവും കുറുമശേരി കണ്ടനാട്ട് സരോജിനിയമ്മ 24.5 സെന്റ് സ്ഥലവും നല്‍കി.