ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും നയതന്ത്ര വിഷയത്തില്‍ നീക്കുപോക്കുകള്‍ ആരംഭിച്ചു. വിദേശകാര്യ നയതന്ത്ര ഉദ്യോഗസ്ഥരുടെ യാത്രാ നിയന്ത്രണത്തിലാണ് ഭേദഗതി വരുത്തുന്നത്. ഇരുരാജ്യങ്ങളുടേയും വിദേശകാര്യവകുപ്പുകളാണ് തീരുമാനം എടുത്തത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി റദ്ദാക്കിയിരുന്ന വിസകള്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ മറ്റ് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എ്ന്നിവരുടെ കാര്യത്തില്‍ ഇളവ് അനുവദിക്കും.
ജൂണ്‍ 16 ഓടെ ഇരുരാജ്യങ്ങളുടേയും നയതന്ത്രപ്രതിനിധികള്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് വരാനും പോകാനുമുള്ള അനുമതികള്‍ പ്രാബല്യത്തില്‍ വരും. മുൻകൂട്ടി നിശ്ചയിച്ചിരുന്ന വിസകള്‍ക്കാണ് അനുമതി ലഭിക്കുക. ഇരുരാജ്യങ്ങളും നിരവധി സംഘര്‍ഷങ്ങളുടേയും ഭീകരാക്രമണങ്ങളുടേയും ജമ്മുകശ്മീര്‍ വിഷയങ്ങളുടേയും പശ്ചാത്തലത്തില്‍ വിസ നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു.
ഈ മാസം തന്നെ ഇസ്ലാമാബാദിലെ ഇന്ത്യന്‍ നയതന്ത്ര കാര്യലയത്തിലെ ഉദ്യോഗസ്ഥരെ ഇന്ത്യ പിന്‍വലിച്ചിരുന്നു. പകരം ഇന്ത്യ നിയമിക്കാനുദ്ദേശിച്ച ഉദ്യോഗസ്ഥരെ സംബന്ധിച്ച് പാകിസ്താന്‍ മെല്ലെപോക്ക് തുടര്‍ന്നതോടെയാണ് ഉദ്യോഗസ്ഥരെ തന്നെ പിന്‍വലിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. ഒന്നര വര്‍ഷത്തിലേറെയായി കാലാവധി കഴിഞ്ഞിട്ടും പാകിസ്താനില്‍ നില്‍ക്കേണ്ടി വന്ന ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങള്‍ ഇരുരാജ്യങ്ങളുടേയും വിദേശകാര്യ വകുപ്പുകള്‍ ചര്‍ച്ച ചെയ്ത് സമവായത്തിലെത്തിയെന്നാണ് സൂചന. ആകെ 30 ഉദ്യോഗസ്ഥരാണ് പരസ്പ്പരം ഇരുരാജ്യങ്ങളിലേയ്ക്കും വന്നുപോകേണ്ടത്.