Uncategorized

15 വര്‍ഷത്തിലേറെ പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ ‘പൊളിക്കും

“Manju”

ന്യൂഡല്‍ഹി: 15 വര്‍ഷത്തിലേറെ പഴക്കമുള്ള സര്‍ക്കാരിന്റെ എല്ലാ വാഹനങ്ങളും ആക്രിവിലയ്ക്ക് വില്‍ക്കും. 15 വര്‍ഷത്തിലേറെ പഴക്കമുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ നിരത്തില്‍ ഇറങ്ങാന്‍ പാടില്ല. ഇതുസംബന്ധിച്ച്‌ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം വിജ്ഞാപനം ഇറക്കി. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ വാഹനങ്ങള്‍ക്കും ഇത് ബാധകമാണ്. കേരളത്തില്‍ പഴക്കമുള്ള കെഎസ്‌ആര്‍ടിസി വാഹനങ്ങളും നിരത്തില്‍ നിന്ന് അപ്രത്യക്ഷമാകും.

വായുമലിനീകരണം കുറച്ച്‌ വാഹനഗതാഗതം പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ഏപ്രില്‍ ഒന്നുമുതല്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ നിരത്തില്‍ ഓടാന്‍ പാടില്ല. ഇവ പൊളിക്കല്‍ കേന്ദ്രത്തിന് കൈമാറി എന്ന് ഉറപ്പാക്കണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. 2021ലെ മോട്ടോര്‍ വാഹന ചട്ടം അനുസരിച്ചാണ് നടപടികള്‍ സ്വീകരിക്കേണ്ടത്.

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ വാഹനങ്ങള്‍ക്കും ഇത് ബാധകമാണ്. കേരളത്തില്‍ പൊതുഗതാഗത രംഗത്ത് സര്‍വീസ് നടത്തുന്ന കെഎസ്‌ആര്‍ടിസി സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. ഏപ്രില്‍ ഒന്നുമുതല്‍ 15വര്‍ഷത്തിലേറെ പഴക്കമുള്ള കെഎസ്‌ആര്‍ടിസി ബസുകളും നിരത്തില്‍ നിന്ന് അപ്രത്യക്ഷമാകും.

2021-22 ബജറ്റിലാണ് പൊളിക്കല്‍ നയം അവതരിപ്പിച്ചത്. ഇതനുസരിച്ച്‌ 20 വര്‍ഷം കഴിഞ്ഞാല്‍ സ്വകാര്യ വാഹനങ്ങള്‍ ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയമാകണം. വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷമാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. പഴം വാഹനം പൊളിക്കാന്‍ കൊടുത്ത ശേഷം പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് റോഡ് നികുതിയില്‍ 25 ശതമാനം റിബേറ്റ് അനുവദിക്കണമെന്നും പുതിയ നയത്തില്‍ പറയുന്നു.

Related Articles

Back to top button