നവി മുംബൈയിലെ ഖാർഘറിൽ ഞായറാഴ്‌ച നടന്ന മഹാരാഷ്ട്ര ഭൂഷൺ അവാർഡ് ദാന ചടങ്ങിനിടെ സൂര്യാഘാതമേറ്റ് പതിനൊന്ന് പേർ മരിക്കുകയും 120 ലധികം പേർക്ക് പരിക്ക് പറ്റുകയും ചെയ്‌തു. മഹാരാഷ്ട്ര ഭൂഷൺ അവാർഡ് ദാന ചടങ്ങിനിടെയാണ് 11 പേർ കടുത്ത ചൂട് മൂലം മരിച്ചതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്‌താവനയിൽ പറഞ്ഞു. പരിപാടിക്കിടെ സൂര്യാഘാതം നേരിട്ട ആളുകളെ വൈദ്യസഹായത്തിനായി ഖാർഘറിലെ ടാറ്റ ആശുപത്രിയിൽ എത്തിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്‌തു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തി. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകുമെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മഹാരാഷ്ട്ര ഭൂഷൺ അവാർഡിന് അർഹനായ സാമൂഹിക പ്രവർത്തകൻ ദത്താത്രേയ നാരായൺ എന്ന അപ്പാസാഹേബ് ധർമ്മാധികാരിയെ അനുമോദിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ധർമ്മാധികാരിക്ക് സമ്മാനിച്ചു.