തീപിടിത്തത്തില്‍ മരണപ്പെട്ട ഫയര്‍മാന്‍ രഞ്ജിത്തിന്റെ കണ്ണുകള്‍ ദാനം ചെയ്യും
തിരുവനന്തപുരം തുമ്പ കിൻഫ്ര പാര്‍ക്കിലെ തീയണക്കാനുള്ള ശ്രമത്തിനിടെ മരണപ്പെട്ട ഫയര്‍മാൻ രഞ്ജിത്തിന്റെ കണ്ണുകള്‍ ദാനം ചെയ്യും. തുമ്പ കിൻഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിലാണ് ആറ്റിങ്ങല്‍ സ്വദേശി ജെ എസ് രഞ്ജിത്ത് (32) മരണപ്പെടുന്നത്.
തീയണയ്ക്കുന്നതിനിടെ, കെട്ടിടത്തിന്റെ ഒരു ഭാഗം ശരീരത്തിലേക്ക് വീണാണ് മരണം. രഞ്ജിത്തിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ആറ് വര്‍ഷമായി ഫയര്‍ സര്‍വ്വീസില്‍ ജീവനക്കാരനാണ് രഞ്ജിത്ത്.
മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷൻ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് പുലര്‍ച്ചെയോടെ തീപിടിച്ചത്. കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പുലര്‍ച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. സെക്യൂരിറ്റി മാത്രമേ തീപിടിച്ച സമയത്ത് സ്ഥലത്തുണ്ടായിരുന്നുള്ളൂ.