ന്യൂഡല്‍ഹി: നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 143 രൂപ വര്‍ദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. സാധാരണ ഇനത്തിലുള്ള നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 2183 രൂപയായും (പഴയ വില ക്വിന്റലിന് 2040രൂപ) ഗ്രേഡ് എ ഇനത്തിന് 2203 രൂപയായും (പഴയ വില ക്വിന്റലിന് 2060രൂപ) വര്‍ദ്ധിക്കും.
എല്ലാ മണ്‍സൂണ്‍ (ഖാരിഫ്) വിളകളുടെയും 2023-24 മാര്‍ക്കറ്റിംഗ് സീസണിലെ താങ്ങുവില വര്‍ദ്ധിപ്പിക്കാനും തീരുമാനമായി. എള്ളിനാണ് കൂടുതല്‍ വര്‍ദ്ധന. ക്വിന്റലിന് 8635 രൂപ. കേരളത്തില്‍ സംഭരിച്ച നെല്ലിന് പണം നല്‍കാത്തതിന്റെ പേരില്‍ കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ താങ്ങുവില വര്‍ദ്ധിപ്പിച്ചത്. കര്‍ഷകര്‍ക്ക് കുറഞ്ഞത് ഉല്‍പാദനച്ചെലവിന്റെ 50ശതമാനം മാര്‍ജിൻ ലഭിക്കുന്ന തരത്തിലാണ് താങ്ങുവില നിശ്ചയിച്ചിട്ടുള്ളത്. നെല്‍ കര്‍ഷകര്‍ക്ക് അടക്കം ഉല്‍പ്പന്നങ്ങള്‍ക്ക് ആദായകരമായ വില ഉറപ്പാക്കാനാണ് താങ്ങുവില വര്‍ദ്ധിപ്പിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
തൊഴിലാളികള്‍, കാളകളെ അല്ലെങ്കില്‍ യന്ത്രം ഉപയോഗിച്ച് ചെയ്യുന്ന പണിക്കൂലി, പാട്ടത്തിനെടുത്ത ഭൂമിയുടെ വാടക, വിത്ത്, വളം, രാസവളം, ജലസേചന ചാര്‍ജ്ജുകള്‍ ഉപകരണങ്ങളുടെയും കാര്‍ഷിക കെട്ടിടങ്ങളുടെയും മൂല്യത്തകര്‍ച്ച, പ്രവര്‍ത്തന മൂലധനത്തിന്റെ പലിശ, പമ്പുസെറ്റുകള്‍ക്കുള്ള ഡീസല്‍/വൈദ്യുതി എന്നിവയുടെ അടക്കം ചെലവും അദ്ധ്വാനത്തിന്റെ മൂല്യവും കണക്കിലെടുത്താണ് താങ്ങുവില നിശ്ചയിച്ചതെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു.
2022-23 സീസണില്‍ രാജ്യത്ത് മൊത്തം 330.5 ദശലക്ഷം ടണ്ണിന്റെ റെക്കാര്‍ഡ് ഭക്ഷ്യധാന്യ ഉല്‍പ്പാദനമാണ് കണക്കാക്കുന്നത്. 2021-22ലേക്കാള്‍ 14.9 ദശലക്ഷം ടണ്‍ കൂടുതല്‍. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ഉല്‍പാദനമാണിത്.